ടെഹ്റാൻ : യുഎസ്, ഇസ്രായേൽ, ഇറാൻ സംഘർഷം രൂക്ഷമാകുന്നു . യെമനിലെ ഹൂത്തികളും ഇസ്രായേലിനെതിരെ ആക്രമണം ആരംഭിച്ചു കഴിഞ്ഞു . എന്നാൽ ഇപ്പോൾ ഇസ്രായേൽ ഇറാന്റെ ഊർജ്ജ മേഖലയെ ലക്ഷ്യം വയ്ക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വൈദ്യുത നിലയങ്ങൾ, ഊർജ്ജ സൗകര്യങ്ങൾ, വിതരണ ശൃംഖലകൾ എന്നിവ ആക്രമിക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതായി റിപ്പോർട്ടുണ്ട്.
ഈ ആക്രമണം അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ ആരംഭിച്ചേക്കാമെന്നാണ് ഇസ്രായേൽ പ്രതിരോധ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറപ്പെടുവിച്ച 48 മണിക്കൂർ അന്ത്യശാസനം അനുസരിച്ച് ഈ ആക്രമണം നടപ്പിലാക്കുമെന്നും സൂചനയുണ്ട്.
കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇസ്രായേൽ വ്യോമസേന നിലവിൽ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുന്ന വീഡിയോ പ്രസ്താവന പുറത്തിറക്കിയിരുന്നു .
ഇറാന്റെ സ്റ്റീൽ വ്യവസായത്തിന്റെ ഏകദേശം 70 ശതമാനവും ഇതിനകം നിർവീര്യമാക്കിയിട്ടുണ്ടെന്ന് ഇസ്രായേൽ അവകാശപ്പെടുന്നു. അതുപോലെ, പെട്രോകെമിക്കൽ പ്ലാന്റുകളും ഇപ്പോൾ ലക്ഷ്യമിടുന്നുണ്ട് . നെതന്യാഹുവിന്റെ അഭിപ്രായത്തിൽ, ഇസ്രായേലിനും ലോകത്തിനുമെതിരെ “ഭീകരത” പ്രചരിപ്പിക്കുന്നതിനായി ഈ രണ്ട് വ്യാവസായിക മേഖലകളും ഇറാൻ ഉപയോഗപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, ഇസ്രായേലിന്റെ ആക്രമണത്തിന്റെ അടുത്ത ഘട്ടം ഇറാന്റെ ഊർജ്ജ, വൈദ്യുതി ഉൽപാദന, വിതരണ ശൃംഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാകും.

