ചെന്നൈ : സംസ്കൃതത്തെ “മൃതഭാഷ” എന്ന് വിശേഷിപ്പിച്ച തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചെന്നൈയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ, തമിഴ് ഭാഷയെ കേന്ദ്രസർക്കാർ അവഗണിക്കുകയാണെന്നും, സംസ്കൃതത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഉദയനിധി വിമർശിച്ചു
കേന്ദ്രസർക്കാരിന്റെ ധനസഹായ മുൻഗണനകളെയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴിനെക്കുറിച്ചുള്ള സമീപകാല പരാമർശങ്ങളെയും ഉദയനിധി ചോദ്യം ചെയ്തു. “നിങ്ങൾക്ക് തമിഴ് പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ, എന്തിനാണ് നിങ്ങൾ കുട്ടികളെ ഹിന്ദിയും സംസ്കൃതവും പഠിക്കാൻ പ്രേരിപ്പിക്കുന്നത്?” കഴിഞ്ഞ പത്ത് വർഷത്തിനിടെ കേന്ദ്രസർക്കാർ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചെങ്കിലും തമിഴിന് 150 കോടി രൂപ മാത്രമേ അനുവദിച്ചിട്ടുള്ളൂ‘ എന്നും ഉദയനിധി പറഞ്ഞു.
അതേസമയം ഉദയനിധിയ്ക്കെതിരെ ബിജെപിയും രംഗത്തെത്തി. ഉദയനിധി സാംസ്കാരിക പാരമ്പര്യങ്ങളെയും മതവികാരത്തെയും അവഹേളിച്ചതായി ബിജെപി ആരോപിച്ചു. . “നമ്മുടെ സ്വന്തം ഭാഷയെ നമുക്ക് വിലമതിക്കാം, പക്ഷേ മറ്റ് ഭാഷകളെ അപമാനിക്കാൻ അനുവദിക്കില്ല,നിങ്ങൾ ഒരു ഭാഷയെ വിലമതിക്കുന്നുവെങ്കിൽ, അതിനർത്ഥം നിങ്ങൾ മറ്റൊരു മാതൃഭാഷയെ അപമാനിക്കണമെന്നല്ല” ബിജെപി നേതാവും മുൻ തെലങ്കാന ഗവർണറുമായ തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു.
ഉദയനിധിയുടെ പരാമർശങ്ങളെ “അങ്ങേയറ്റം അപലപനീയം” എന്ന് വിശേഷിപ്പിച്ച തമിഴിസൈ സൗന്ദരരാജൻ ഉദയനിധി മുമ്പ് സനാതന ധർമ്മത്തെ അപമാനിച്ചിരുന്നുവെന്നും ഇപ്പോൾ “നമ്മുടെ എല്ലാ പ്രാർത്ഥനകളിലും ഉപയോഗിക്കുന്ന” ഒരു ഭാഷയെയാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്നും പറഞ്ഞു. ഉപമുഖ്യമന്ത്രി തന്റെ പരാമർശങ്ങൾ ഉടൻ പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. “എന്റെ മാതൃഭാഷയായ തമിഴ് വിശാലമനസ്കതയുള്ളതും മറ്റ് ഭാഷകൾ സംസാരിക്കുന്ന ആളുകൾ അതിനെ പ്രശംസിക്കുന്നതുമാണ്. അദ്ദേഹം തന്റെ വാക്കുകൾ പിൻവലിക്കണം,” അവർ പറഞ്ഞു.

