കൊൽക്കത്ത : ബംഗ്ലാദേശിലെ അടുത്ത പ്രധാനമന്ത്രി താരിഖ് റഹ്മാനെ തന്റെ സഹോദരനെന്ന് വിശേഷിപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . ബംഗ്ലാദേശിലെ പൊതുതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് മമതയുടെ പുതിയ പ്രസ്താവന . ബംഗ്ലാദേശ് ജനതയെ മമത അഭിനന്ദിച്ചു. എല്ലാ ബംഗ്ലാദേശികളെയും സഹോദരങ്ങൾ എന്ന് വിളിച്ചാണ് മമത അഭിനന്ദനം അറിയിച്ചത്.
“ബംഗ്ലാദേശിലെ എന്റെ എല്ലാ സഹോദരീ സഹോദരന്മാർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ, ശുഭോനാനന്ദൻ. എല്ലാവർക്കും റമദാൻ മുബാറക്ക്. ഈ വലിയ വിജയത്തിന് എന്റെ താരിഖ്-ഭായിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും എല്ലാ പാർട്ടികൾക്കും എന്റെ അഭിനന്ദനങ്ങൾ. നിങ്ങൾ എല്ലാവരും സുഖമായും സന്തോഷമായും ഇരിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ബംഗ്ലാദേശുമായുള്ള നമ്മുടെ ബന്ധം എപ്പോഴും നല്ലതായിരിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.”പുതിയ സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് മമത ബാനർജി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ബംഗ്ലാദേശ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) വൻ വിജയമാണ് നേടിയത് .അവാമി ലീഗ് സർക്കാർ പുറത്താക്കപ്പെട്ടതിനുശേഷം 2024 ഓഗസ്റ്റിൽ അധികാരമേറ്റ ഇടക്കാല ഭരണകൂടത്തിന് പകരമായി ഇനി ബി എൻ പി അധികാരത്തിലേറും . ബംഗ്ലാദേശ് പശ്ചിമ ബംഗാളിനുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് . അതുകൊണ്ട് തന്നെ ബംഗ്ലാദേശിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നത് പശ്ചിമ ബംഗാളിനും നിർണായകമാണ്. ബംഗ്ലാദേശിൽ അശാന്തി നിലനിൽക്കുമ്പോൾ, ഏറ്റവും വലിയ അഭയാർത്ഥി പ്രതിസന്ധി ഉണ്ടാകുന്നത് പശ്ചിമ ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലാണ്.

