കൊൽക്കത്ത ; നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഇപ്പോൾ തർക്കത്തിലാണ്. ടിഎംസി എംപി കല്യാൺ ബാനർജി എക്സിൽ പോസ്റ്റ് ചെയ്ത വാക്കുകൾ സ്വന്തം പാർട്ടിയെ പ്രതിക്കൂട്ടിലാക്കി. സുഹൃത്തിനെ സുഹൃത്ത് ബലാത്സംഗം ചെയ്താൽ എന്തു ചെയ്യും എന്നായിരുന്നു കല്യാൺ ബാനർജിയുടെ ചോദ്യം. എന്നാൽ തന്റെ വാക്കുകൾ കൃത്യമായി ആർക്കും മനസിലായില്ലെന്നാണ് ഇപ്പോൾ കല്യാൺ ബാനർജി പറയുന്നത് .
‘ എന്റെ വാക്കുകൾക്കും പ്രസ്താവനകൾക്കും പിന്നിലെ ഉദ്ദേശ്യം ശരിക്കും മനസ്സിലാക്കാൻ ഒരു നിശ്ചിത തലത്തിലുള്ള ധാർമ്മികവും ബൗദ്ധികവുമായ സംയമനം ആവശ്യമാണ്, നിർഭാഗ്യവശാൽ അത് കാണുന്നില്ല. ഈ കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്നവരിൽ നിന്ന് ഞാൻ വ്യക്തമായി അകലം പാലിക്കാൻ ആഗ്രഹിക്കുന്നു. ഈ കുറ്റവാളികളെ സംരക്ഷിക്കുന്ന നേതാക്കളെയാണോ അവർ പരോക്ഷമായി പിന്തുണയ്ക്കുന്നത്.
വെറും അക്കാദമിക് പ്രസ്താവനകൾ യഥാർത്ഥ മാറ്റമുണ്ടാക്കില്ല. 2011 ന് ശേഷം ഉയർന്നുവന്ന ചില നേതാക്കൾ തന്നെ ഇത്തരം കുറ്റകൃത്യങ്ങളുടെ പേരിൽ നിരീക്ഷണത്തിലാണ് എന്നതാണ് അതിലും നിർഭാഗ്യകരമായ കാര്യം. ‘ എന്നാണ് കല്യാൺ ബാനർജി ഇപ്പോൾ പറയുന്നത് .
അതേസമയം സൗത്ത് കൽക്കട്ട ലോ കോളേജിൽ നടന്ന ഹീനമായ കുറ്റകൃത്യത്തെക്കുറിച്ച് എംപി കല്യാൺ ബാനർജിയും എംഎൽഎ മദൻ മിത്രയും നടത്തിയ പരാമർശങ്ങൾ അവരുടെ വ്യക്തിപരമായ പ്രസ്താവനകളാണെന്ന് ടിഎം സി പറയുന്നു . പാർട്ടി അവരുടെ പ്രസ്താവനകളിൽ നിന്ന് സ്വയം ഒഴിഞ്ഞുമാറുകയും അതിനെ ശക്തമായി അപലപിക്കുകയും ചെയ്യുന്നു.
മേൽപ്പറഞ്ഞ രണ്ട് നേതാക്കളുടെയും അഭിപ്രായങ്ങൾ പാർട്ടിയുടെ നിലപാടിനെ ഒരു തരത്തിലും പ്രതിഫലിപ്പിക്കുന്നില്ലെന്നും എഐടിസി ഇട്ട പോസ്റ്റിൽ പറയുന്നു. ഞങ്ങളുടെ നിലപാട് ഉറച്ചതാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളോട് ഞങ്ങൾക്ക് ഒരു തരത്തിലും സഹിഷ്ണുതയില്ല, ഈ ഹീനമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട എല്ലാവർക്കും കർശനമായ ശിക്ഷ നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.- എന്നും പോസ്റ്റിൽ പറയുന്നു.
ജൂൺ 25 ന് കൊൽക്കത്തയിലെ കസ്ബ പ്രദേശത്തെ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത് .മനോജിത് മിശ്ര, സായിബ് അഹമ്മദ്, പ്രമിത് മുഖോപാധ്യായ എന്നിവരാണ് പിടിയിലായത് . ബുധനാഴ്ച്ച സെമിനാർ ഹാളിലാണ് പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയത് . രാജ്യത്തെ തന്നെ ഞെട്ടിച്ച ആർജി കാർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് വെറും 10 മാസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവം

