കോയമ്പത്തൂർ: ബിജെപി സംസ്ഥാന നേതൃത്വവുമായി തർക്കം നിലനിൽക്കുന്നുവെന്ന അഭ്യൂഹം തള്ളിക്കളഞ്ഞ് മുൻ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ . ബിജെപി തമിഴ്നാട് അധ്യക്ഷൻ നൈനാർ നാഗേന്ദ്രനുമായി ശീതയുദ്ധം നടക്കുന്നുണ്ടെന്ന വാർത്തകളും അണ്ണാമലൈ നിഷേധിച്ചു.
തിരുപ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അണ്ണാമലൈ . ‘ നൈനാറുമായി ശീതയുദ്ധമില്ല . പാർട്ടി എന്നെ ഏൽപ്പിച്ച ജോലി മാത്രമാണ് ഞാൻ ചെയ്യുന്നത് . “ അണ്ണാമലൈ പറഞ്ഞു.
പാർട്ടിയുടെ ജനറൽ സെക്രട്ടറി കേശവ വിനായകത്തെ പുറത്താക്കിയെന്ന വിവാദത്തെക്കുറിച്ചും അണ്ണാമലൈ പ്രതികരിച്ചു . “കേരളം, കർണാടക, പുതുച്ചേരി എന്നിവിടങ്ങളിൽ പോലും സംഘടനാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞുകിടക്കുന്നു. കേശവ വിനായകം ഒരു ‘പ്രചാരകൻ’ ആണ്, സംഘടനയിലെ ജോലി പൂർത്തിയാക്കിയ ശേഷം ആർഎസ്എസിലേക്ക് മടങ്ങി. ഇത് പുതിയ കാര്യമല്ല,” അദ്ദേഹം പറഞ്ഞു.
ടിവികെ നേതാവ് വിജയ് എൻഡിഎ സഖ്യത്തിൽ ചേരുമോ എന്ന ചോദ്യത്തിന് മറുപടിയായി, ചായയും കാപ്പിയും കലർത്തി കുടിക്കാൻ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് അണ്ണാമലൈ ആ സാധ്യത തള്ളിക്കളഞ്ഞു. മധുരയിൽ എയിംസ് വരുന്നത് തടയാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ശ്രമിച്ചുവെന്നും അണ്ണാമലൈ ആരോപിച്ചു. “മരങ്ങൾ വെട്ടിമാറ്റുന്നതിനുള്ള ലൈസൻസ് നൽകാൻ സംസ്ഥാന സർക്കാർ ഒന്നര വർഷമെടുത്തു, ഭൂമി ഏറ്റെടുക്കൽ പ്രക്രിയയിൽ കാലതാമസം ഉണ്ടായി. സംസ്ഥാന സർക്കാരിന്റെ സഹകരണമില്ലാതെയാണ് കേന്ദ്ര സർക്കാർ എയിംസ് സ്ഥാപിച്ചത്. മധുരയിൽ ഒരിക്കൽ പോലും സ്റ്റാലിൻ നിർമ്മാണ പ്രവർത്തനങ്ങൾ സന്ദർശിച്ചില്ല.
എൻഡിഎ സഖ്യം വികസിക്കുകയാണ്. ഡിഎംകെയെ പരാജയപ്പെടുത്താൻ കൂടുതൽ പാർട്ടികൾ ഞങ്ങളുടെ സഖ്യത്തിൽ ചേരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” അണ്ണാമലൈ പറഞ്ഞു.
അതേസമയം തമിഴ്നാട്ടിലെ ശക്തി കേന്ദ്രങ്ങളുടെ ചുമതലയുള്ള ‘ശക്തി കേന്ദ്ര പ്രമുഖ്’ ആയി അണ്ണാമലൈയെ നിയമിക്കുമെന്നും സൂചനയുണ്ട്. നാല് മുതൽ അഞ്ച് വരെ പോളിംഗ് ബൂത്തുകൾ ഒരു ശക്തി കേന്ദ്രത്തിന് കീഴിൽ വരും. പോളിംഗ് ബൂത്തുകളെയും മണ്ഡലം ഭരണാധികാരികളെയും ബന്ധിപ്പിക്കുന്ന ഒരു പാലമായി ശക്തി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം മുതൽ ഫീൽഡ് വർക്ക് വരെ പ്രധാന പങ്ക് വഹിക്കുന്ന ഈ ശക്തി കേന്ദ്രങ്ങളിൽ തമിഴ്നാട്ടിൽ ഏകദേശം 25,000 അംഗങ്ങളുണ്ട്. അവയുടെ ചുമതലയുള്ള വ്യക്തിയായി അണ്ണാമലൈയെ നിയമിക്കുമെന്നാണ് റിപ്പോർട്ടുകൾ.

