ന്യൂഡൽഹി : അസമിലെ ദിബ്രുഗഡിൽ ജയിലിൽ കഴിയുന്ന ഖലിസ്ഥൻ അനുകൂല വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ നേതാവും എംപിയുമായ അമൃത്പാൽ സിംഗ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകുന്നു. ഈ മാസം 14 ന് പഞ്ചാബിലെ ശ്രീമുക്ത്സർ സാഹിബിൽ നടക്കുന്ന റാലിയിൽ വെച്ച് പാർട്ടി രൂപീകരണ പ്രഖ്യാപനം ഉണ്ടാകും. പന്ഥ് ബചാവോ, പഞ്ചാബ് ബച്ചാവോ എന്ന പേരിൽ റാലി ശ്രീമുക്ത്സർ സാഹിബിലാണ് നടക്കുന്നത്.
പൊലീസ് അറസ്റ്റ് ചെയ്ത തൻ്റെ അനുയായികളെ മോചിപ്പിക്കാനായി അജ്നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ് അമൃത് പാൽ. 2023 ഏപ്രിൽ 23 നാണ് ദേശീയ സുരക്ഷ നിയമം അനുസരിച്ച് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
മുക്ത്സറിൽ നടക്കുന്ന മാഗി മേളയിൽ വിളിച്ച സമ്മേളനത്തിൽ വെച്ച് ഒരു കമ്മിറ്റിക്ക് രൂപം നൽകും. പുതിയ രാഷ്ട്രീയ പാർട്ടിയുടെ ഭരണഘടന തയ്യാറാക്കുക, പേര് തീരുമാനിക്കുക, ഒരു ഉപദേശക സമിതിക്ക് രൂപം നൽകുക എന്നീ കാര്യങ്ങളും സമ്മേളനം ചർച്ച ചെയ്ത് തീരുമാനമെടുക്കും.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകൻ ബിയാന്ത് സിംഗിന്റെ മകനും ഫരീദ് കോട്ട എംപിയുമായ സരബ്ജിത് സിംഗ് ഖൽസ, മനുഷ്യാവകാശ പ്രവർത്തകൻ പരംജിത് കൗർ ഖൽറ എന്നിവരുൾപ്പെടെ നിരവധി പേരുടെ പിന്തുണ തങ്ങൾക്ക് ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.