ന്യൂഡൽഹി: സമാധാന ശ്രമങ്ങൾ അട്ടിമറിച്ച് പാകിസ്താൻ അതിർത്തിയിൽ വെടിനിർത്തൽ ലംഘിച്ചതായി വിദേശകാര്യ വക്താവ് വിക്രം മിസ്രി. വെടിനിർത്തൽ ലംഘിച്ച പാകിസ്താന് ഇന്ത്യൻ സൈന്യം ശക്തമായ മറുപടി നൽകിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വെടിനിർത്തൽ ലംഘനം അവസാനിപ്പിക്കാൻ ഇന്ത്യ പാകിസ്താനോട് ശക്തമായി ആവശ്യപ്പെടുകയാണ്. സാഹചര്യം മനസ്സിലാക്കി ഉത്തരവാദിത്തത്തോടെ പെരുമാറിയില്ലെങ്കിൽ പാകിസ്താൻ വലിയ വില കൊടുക്കേണ്ടി വരും. ഇന്ത്യൻ സൈന്യം അതീവ ജാഗ്രത തുടരുകയാണ്. പാകിസ്താന്റെ ഭാഗത്ത് നിന്നും അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും വെടിനിർത്തൽ ലംഘനം ആവർത്തിച്ചാൽ ശക്തമായി തിരിച്ചടിക്കാനുള്ള നിർദ്ദേശം സർക്കാർ സൈന്യത്തിന് നൽകിയിട്ടുണ്ടെന്നും മിസ്രി അറിയിച്ചു.
ഇന്ത്യയുടെയും പാകിസ്താന്റെയും ഡി ജി എം ഓമാർ സംയുക്തമായി നടത്തിയ ചർച്ചകളുടെ ഫലമായി വൈകുന്നേരം 5.00 മണി മുതലാണ് വെടിനിർത്തൽ നിലവിൽ വന്നത്. വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന്, വൈകുന്നേരം 3.35ന് പാകിസ്താൻ ഇന്ത്യയോട് അഭ്യർത്ഥിക്കുകയായിരുന്നു. മെയ് 12ന് ഇരു രാജ്യങ്ങളുടെയും ഡി ജി എം ഓമാർ വീണ്ടും ചർച്ച നടത്താനും ധാരണയായിരുന്നു.