ന്യൂഡൽഹി : ഇന്ത്യയ്ക്കെതിരെ ഗൂഢാലോചന നടത്തിയ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) മൊഡ്യൂളിന്റെ ആസ്ഥാനം ബംഗ്ലാദേശാണെന്ന് വെളിപ്പെടുത്തൽ . കഴിഞ്ഞ ദിവസം തിരുപ്പൂരിൽ നിന്ന് ആറ് പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ സുരക്ഷാ ഏജൻസികളാണ് ഇക്കാര്യം പുറത്ത് വിട്ടത്. . മൊഡ്യൂളിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഷബ്ബീർ അഹമ്മദ് ലോൺ ബംഗ്ലാദേശിൽ തന്റെ താവളം സ്ഥാപിച്ചിരുന്നുവെന്നും അവിടെ നിന്ന് ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പദ്ധതിയിടുകയായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.
ഷബ്ബീർ അഹമ്മദ് ലോൺ ലഷ്കർ തലവൻ ഹാഫിസ് സയീദുമായും തീവ്രവാദി സാക്കി-ഉർ-റഹ്മാൻ ലഖ്വിയുമായും നേരിട്ട് ബന്ധപ്പെട്ടിരുന്നു. തീവ്രവാദ ശൃംഖലയ്ക്കുള്ളിൽ ഹാഫിസ് സയീദ് ചാച്ചാ ജി എന്ന കോഡ് നാമവും ലഖ്വി തയാ ജി എന്ന കോഡ് നാമവും ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്.
ഷബ്ബീറിനെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചത് അബു അൽഖാമ ആണെന്നും അന്വേഷണത്തിൽ വ്യക്തമായി. 2005 ഓടെ, അബു അൽഖാമ ഷബ്ബീറിനെ ജിഹാദിന് വേണ്ടി തയ്യാറാക്കി . ആ സമയത്ത്, അബു അൽഖാമ ഹാഫിസ് സയീദിന്റെ അടുത്ത ശൃംഖലയുമായി ബന്ധപ്പെട്ടിരുന്നു .
ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഷബ്ബീർ ബംഗ്ലാദേശിൽ തന്റെ താവളം സ്ഥാപിച്ചു . 2019 ൽ ജയിലിൽ നിന്ന് മോചിതനായ ശേഷം ഇന്ത്യയിലേക്ക് വന്നു . ബംഗ്ലാദേശിലെ ഹില്ലി അതിർത്തിയിലൂടെയാണ് ഷബ്ബീർ സഞ്ചരിച്ചതെന്നും റിപ്പോർട്ടുണ്ട്. ഡൽഹിയിലും കൊൽക്കത്തയിലും സ്ഥാപിച്ച ഇന്ത്യാ വിരുദ്ധ പോസ്റ്ററുകൾ ഈ മൊഡ്യൂളുമായി ബന്ധപ്പെട്ടവയാണ് . ഈ പോസ്റ്ററുകൾ കൊൽക്കത്തയിൽ അച്ചടിച്ചതാണ്, അവയുടെ PDF ഫയലുകൾ ബംഗ്ലാദേശിൽ നിന്ന് ഷബ്ബീർ അയച്ചതാണ്.
ഷബീറിന്റെ നിർദ്ദേശപ്രകാരം, മൊഡ്യൂൾ കൊൽക്കത്തയുടെ പ്രാന്തപ്രദേശത്ത് പ്രതിമാസം ₹8,000 ന് ഒരു വീട് വാടകയ്ക്കെടുത്തു. ആയുധങ്ങൾ വാങ്ങാൻ ഷബീർ 80,000 രൂപയിൽ അധികം അയച്ചു. കൂടുതൽ അയയ്ക്കാനും പദ്ധതിയിട്ടിരുന്നു. സിഗ്നൽ ആപ്പ് വഴിയാണ് മൊഡ്യൂൾ അംഗങ്ങൾ ഷബീറുമായി ബന്ധപ്പെട്ടിരുന്നത്. മാൾഡയിലെ ഉമർ ഫാറൂഖ് ആയിരുന്നു ഏറ്റവും കൂടുതൽ ആശയവിനിമയം നടത്തിയിരുന്നത്.
തമിഴ്നാട്ടിൽ അറസ്റ്റിലായ ആറ് ബംഗ്ലാദേശി പൗരന്മാരെ കൊൽക്കത്തയിലേക്ക് കൊണ്ടുവരാൻ ഷബീർ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. ആക്രമണങ്ങൾ നടത്തിയ ശേഷം ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാനായിരുന്നു പദ്ധതി.
പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് ബംഗ്ലാദേശിൽ സജീവമായ ഒരു ശൃംഖലയുണ്ടെന്നും നിരവധി ഭീകര സംഘടനകൾ അവിടെ വേരുകൾ ഉറപ്പിച്ചിട്ടുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു. അൻസാർ ബംഗ്ലാ ടീം (അൽ-ഖ്വയ്ദയുമായി ബന്ധമുള്ള സംഘടന) , ജമാഅത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശ് (ജെഎംബി), ന്യൂ ജെഎംബി (ഐഎസുമായി ബന്ധമുള്ളത്), ഇസ്ലാമിക് സ്റ്റുഡന്റ് ക്യാമ്പ് തുടങ്ങിയ തീവ്ര സംഘടനകൾ ഇതിൽ ഉൾപ്പെടുന്നു.
നിലവിൽ ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഹർക്കത്ത്-ഉൽ-ജിഹാദ്-ഇ-ഇസ്ലാമി (ഹുജി) തുടങ്ങിയ സംഘടനകളുടെ പ്രവർത്തനങ്ങൾ ഏജൻസികൾ നിരീക്ഷിക്കുന്നുണ്ട് . വിവിധ സംസ്ഥാനങ്ങളിൽ ജാഗ്രത വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

