രാമായണം എന്ന ചിത്രത്തിലെ ശ്രീരാമന്റെ വേഷം അവതരിപ്പിക്കാൻ താൻ ആദ്യം തയ്യാറായിരുന്നില്ലെന്ന് ബോളിവുഡ് നടൻ രൺബീർ കപൂർ . അടുത്തിടെ ലോസ് ഏഞ്ചൽസിൽ നടന്ന് ചിത്രത്തിന്റെ പ്രിവ്യൂ പരിപാടിയ്ക്കിടെയാണ് രൺബീറിന്റെ വെളിപ്പെടുത്തൽ . ഈ വേഷം ഏറ്റെടുക്കാൻ ആദ്യം ആഗ്രഹിച്ചിരുന്നില്ലെന്നും , എന്നാൽ താൻ ഒരു പിതാവായതിനുശേഷം തന്റെ മാനസികാവസ്ഥ മാറിയെന്നുമാണ് താരം പറയുന്നത്.
രാമന്റെ വേഷത്തിനായുള്ള തന്റെ തയ്യാറെടുപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങളും രൺബീർ സംസാരിച്ചു. ആർക്കും ഒരിക്കലും പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയാത്ത ഒരു കഥാപാത്രമാണ് ശ്രീരാമൻ എന്ന് അദ്ദേഹം പറഞ്ഞു. ‘ നാല് വർഷം മുമ്പ് ശ്രീരാമന്റെ വേഷം വാഗ്ദാനം ചെയ്തപ്പോൾ, ഞാൻ ഉടൻ തന്നെ അത് നിരസിച്ചു എന്റെ ആദ്യ പ്രതികരണം ‘ഇല്ല’ എന്നായിരുന്നു. ഈ വേഷത്തിന് ഞാൻ യോഗ്യനല്ലെന്നും അതിനോട് പൂർണ്ണ നീതി പുലർത്താൻ എനിക്ക് കഴിയില്ലെന്നും എനിക്ക് തോന്നി.“ അദ്ദേഹം പറഞ്ഞു.
മകൾ രാഹ കപൂറാണ് തന്റെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായത് . “എന്റെ ജീവിതത്തിൽ ഒരു മാറ്റം ആവശ്യമായിരുന്നു. ഒരു അച്ഛനാകുന്നതും ശ്രീരാമന്റെ വേഷം വാഗ്ദാനം ചെയ്യപ്പെടുന്നതും – ഈ രണ്ട് സംഭവങ്ങളും എനിക്ക് നിർണായകമായ വഴിത്തിരിവുകളായി മാറി.ശ്രീരാമന്റെ ജീവിതത്തെയും അദ്ദേഹത്തിന്റെ യാത്രയെയും കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ വേണ്ടിയാണ് രാമായണം പൂർണ്ണമായും വായിച്ച് മനസിലാക്കിയത്. രാമായണം നമ്മുടെ മാനസികാവസ്ഥയിലും സംസ്കാരത്തിലും ആഴത്തിൽ പതിഞ്ഞിരിക്കുന്നു. ഈ കഥയിലും ശ്രീരാമനിലും ഞങ്ങൾക്ക് അതിയായ അഭിമാനമുണ്ട്.”
ഈ കഥാപാത്രത്തിനായി തയ്യാറെടുക്കുന്നതിന് ശാരീരിക തയ്യാറെടുപ്പ് മാത്രമല്ല, വൈകാരികവും ആത്മീയവുമായ തയ്യാറെടുപ്പും ആവശ്യമായിരുന്നു . ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന്, സത്യസന്ധതയും അത്യന്താപേക്ഷിതമാണ്. എന്റെ ധർമ്മം എന്റെ ജോലി തികഞ്ഞ സത്യസന്ധതയോടും ആത്മാർത്ഥതയോടും കൂടി ചെയ്യുക എന്നതാണ് .“ രൺബീർ പറഞ്ഞു.
ശ്രീരാമന്റെ കഥാപാത്രം വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമാണെന്ന് സംവിധായകൻ നിതേഷ് തിവാരി പറഞ്ഞു. “ശ്രീരാമൻ വളരെ കുറച്ച് മാത്രമേ സംസാരിച്ചിരുന്നുള്ളൂ, പക്ഷേ അദ്ദേഹത്തിന്റെ സ്നേഹം ആഴത്തിലുള്ളതായിരുന്നു. അദ്ദേഹത്തിന്റെ വേദന പുറമേയ്ക്ക് ദൃശ്യമായിരുന്നില്ല, പക്ഷേ അത് ആഴത്തിൽ അനുഭവിക്കാൻ കഴിയുമായിരുന്നു. ഈ വികാരങ്ങളുടെ മുഴുവൻ സ്പെക്ട്രവും പ്രകടിപ്പിക്കാൻ കഴിവുള്ള ഒരു നടനെ ഈ വേഷത്തിന് ആവശ്യമായിരുന്നു, രൺബീർ കപൂറിനേക്കാൾ ഇതിന് ഏറ്റവും അനുയോജ്യനായ മറ്റാരുമില്ലെന്ന് ഞങ്ങൾക്ക് തോന്നി” നിതേഷ് തിവാരി പറഞ്ഞു.

