ന്യൂഡൽഹി : ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം . വൈകുന്നേരം 5 മണിയോടെയാണ് സ്ഫോടനം നടന്നത്. രണ്ട് പേർ ഇരുചക്രവാഹനത്തിൽ എത്തി ക്രൂഡ് ബോംബ് എറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക കണ്ടെത്തലുകൾ.
സ്ഫോടനത്തിൽ മൂർച്ചയുള്ള വസ്തു തെറിച്ച് മുൻവശത്തെ ചുമരിൽ ഇടിച്ചുതകർന്നു. പ്രതികളെ തിരിച്ചറിയാനും അവരുടെ നീക്കങ്ങൾ കണ്ടെത്താനും സമീപ സ്ഥലങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ട്. ചണ്ഡീഗഡിലെ സെക്ടർ 37 ലാണ് ബിജെപി പഞ്ചാബ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. സുരക്ഷാ ഏജൻസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവസ്ഥലം പൊലീസ് വളഞ്ഞിരിക്കുകയാണ്. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ സ്ഫോടനത്തിന് കാരണമായ രാസവസ്തു എന്താണെന്ന് പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
സ്ഥലത്ത് നിന്ന് ചില അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും അവ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. തെളിവുകൾ ശേഖരിക്കുന്നതിനും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമായി സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ (സിഎഫ്എസ്എൽ) നിന്നുള്ള അന്വേഷണ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
സീനിയർ പോലീസ് സൂപ്രണ്ട് കൻവാർദീപ് കൗർ ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇതുവരെ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

