പന്തളം : അയ്യപ്പഭക്തരെ അടിച്ചമര്‍ത്തിയവര്‍ക്ക് എങ്ങനെ അയ്യപ്പസംഗമം നടത്താനാകുമെന്ന് തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ . അയ്യപ്പനോട് എന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം പിൻവലിക്കണമെന്നും അണ്ണാമലൈ പറഞ്ഞു. ശബരിമല സംരക്ഷണ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
‘ ദൈവം ഇല്ലെന്ന് പറഞ്ഞ് നടന്നവർ ഇപ്പോൾ ഭഗവദ് ഗീത പറയുകയാണ് . ഭക്തരെങ്ങനെ ആകണമെന്നതിനെക്കുറിച്ച് ഭഗവദ്ഗീതാ വചനങ്ങള്‍ പിണറായി വിജയന് ക്ലാസെടുത്ത് തരേണ്ടെതില്ല. കണ്ണാടി നോക്കി സ്വയം പഠിച്ചാല്‍ മതി .സനാതന ധര്‍മ്മം വേരോടെ അറുക്കണമെന്ന് പറഞ്ഞ തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെയാണ് കേരള സര്‍ക്കാര്‍ അയ്യപ്പസംഗമത്തിന് ക്ഷണിച്ചത്. സ്റ്റാലിനും പിണറായിയും വോട്ടിനായി നാസ്തിക നാടകം കളിക്കുന്നു.
രാഷ്ട്രീയലക്ഷ്യങ്ങളോടെയാണ് സര്‍ക്കാര്‍ അയ്യപ്പസംഗമം നടത്തിയത് . ഗണപതി കേവലം മിത്ത് മാത്രമാണെന്ന് പറയുന്ന ആളാണ് നിയമസഭ സ്പീക്കറെന്നും ‘ അണ്ണാമലൈ ചൂണ്ടിക്കാട്ടി. ശബരിമല സംരക്ഷണ സംഗമത്തില്‍ പാസാക്കിയ പ്രമേയം രാജീവ് ചന്ദ്രശേഖറിന് കൈമാറി. ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറുമെന്ന് അദ്ദേഹം ഉറപ്പ് നല്കി
ശബരിമല സംരക്ഷണ സംഗമം, രാവിലെ വികസനം, വിശ്വാസം, സുരക്ഷ എന്നീ വിഷയങ്ങളില്‍ സെമിനാറുകളോടെ ആയിരുന്നു തുടങ്ങിയത്.നിരവധി ഹൈന്ദവ സംഘടനാ നേതാക്കള്‍ സെമിനാറുകളില്‍ പങ്കെടുത്തു.
ഉച്ചയ്ക്ക് തിരിഞ്ഞ് നടന്ന ഭക്തജന സംഗമം, തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ ഉദ്ഘാടനം ചെയ്തു.ബി ജെ പി കേരള ഘടകം അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍,തേജസ്വി സൂര്യ ഉള്‍പ്പെടെ പരിപാടിയില്‍ പങ്കെടുത്തു.

