ന്യൂഡൽഹി: ആലപ്പുഴയിൽ എസ്ഡിപിഐ പ്രവർത്തകൻ ഷാൻ കൊല്ലപ്പെട്ട കേസിൽ പ്രതികളായ നാല് ആർഎസ്എസ് പ്രവർത്തകർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ദീപങ്കർ ദത്ത് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
നേരത്തെ, ഹൈക്കോടതി അവരുടെ ജാമ്യം റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി ഇപ്പോൾ ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കരുതെന്ന വ്യവസ്ഥയിലാണ് അവർക്ക് ജാമ്യം ലഭിച്ചത്, ആവശ്യമെങ്കിൽ കൂടുതൽ വ്യവസ്ഥകൾ ഏർപ്പെടുത്താൻ വിചാരണ കോടതിക്ക് അധികാരമുണ്ട്. മുമ്പ്, ഷാന്റെ കൊലപാതകക്കേസിലെ ഒമ്പത് പ്രതികൾക്കും സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. കുറ്റകൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ട നാല് പേരുടെ ജാമ്യം പിന്നീട് ഹൈക്കോടതി റദ്ദാക്കി. ഈ തീരുമാനത്തിനെതിരെ അതുൽ, അഭിമന്യു, സനന്ദ് എന്നിവർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
2021 ഡിസംബർ 18 നാണ് എസ്ഡിപിഐ നേതാവായ ഷാൻ ആലപ്പുഴയിലെ മണ്ണഞ്ചേരിയിൽ വെച്ച് കൊല്ലപ്പെട്ടത് . പിന്നാലെ ആലപ്പുഴയിലെ വസതിയിൽ വെച്ച് ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനും കൊല്ലപ്പെട്ടു. കേസിലെ 15 പ്രതികൾക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു.

