കാസർകോട് : ഇന്ന് പുലർച്ചെ കാസർകോടിന്റെ മലയോര മേഖലകളിൽ അനുഭവപ്പെട്ട മുഴക്കത്തിന്റെ പ്രഭവകേന്ദ്രം അറബിക്കടലാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി. ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലിൽ സംഭവിച്ച മൂന്ന് ചെറിയ ഭൂചലനങ്ങളുടെ ഭാഗമായാണ് കാസർകോട് മുഴക്കവും, ചെറിയ പ്രകമ്പനവും അനുഭവപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. കടലിൽ ഉണ്ടായത് ചെറിയ ഭൂചലമായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിന്റെ പരിധിയിൽ വരുന്ന മേഖലകളിലാണ് പ്രകമ്പനവും, മുഴക്കവും ഉണ്ടായത്. കോടോം ബേളൂർ, വെസ്റ്റ് എളേരി, കിനാനൂർ കരിന്തളം, ബളാൽ പഞ്ചായത്തുകളിലാണ് മുഴക്കം അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്. മുഴക്കമുണ്ടായതിന് പിന്നാലെ വളർത്തുമൃഗങ്ങൾ അസ്വസ്ഥത പ്രകടിപ്പിച്ചതായി പ്രദേശവാസികൾ പറഞ്ഞു. അതേസമയം സുനാമി മുന്നറിയിപ്പുകളൊന്നുമില്ലെന്നും അത്തരം പ്രചാരണങ്ങൾ വെറും കിംവദന്തികൾ മാത്രമാണെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

