കൊല്ലം: തേവലക്കര സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് പുതിയ വീട് ഒരുങ്ങുന്നു. സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് വീട് നിർമ്മിക്കുന്നത്. മിഥുന്റെ വീട്, എന്റെയും’ എന്ന് പേരിട്ടിരിക്കുന്ന വീടിന്റെ തറക്കല്ലിടൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. 20 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമ്മിക്കുന്നത്
പഴയ വീടിന്റെ സ്ഥലത്താണ് പുതിയ വീട് നിർമ്മിക്കുന്നത്. മിഥുന്റെ കുടുംബം വാടക വീട്ടിലേക്ക് മാറി. വീട് അഞ്ച് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നത് . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കുടുംബത്തിന് 10 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
കെ.എസ്.ഇ.ബി നേരത്തെ 5 ലക്ഷം രൂപ നൽകിയിരുന്നു. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചിരുന്നു. തേവലക്കര സ്കൂൾ മാനേജ്മെന്റ് കുടുംബത്തിന് 10 ലക്ഷം രൂപയും കൈമാറി. ജൂലൈ 17 ന് രാവിലെയാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വച്ച് വൈദ്യുതാഘാതമേറ്റ് മിഥുൻ മരിച്ചത്.

