തിരുവനന്തപുരം: വഞ്ചിയൂരിൽ റോഡ് അടച്ചുള്ള സിപിഎം ഏരിയാ സമ്മേളനത്തിൽ സംഘാടകരും പങ്കെടുത്തവരും പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഹൈക്കോടതി. റോഡ് കുത്തിപ്പൊളിച്ചാണ് പൊതുസമ്മേളനത്തിന്റെ സ്റ്റേജിന് കാൽ നാട്ടിയതെങ്കിൽ കേസ് വേറെയാണ്. സെക്രട്ടറിയേറ്റിന് മുന്നിൽ വഴി തടഞ്ഞാണ് ജോയിന്റ് കൗൺസിൽ സമരം നടന്നത്. എങ്ങനെയാണ് ഇത്തരം പരിപാടികൾക്ക് സ്റ്റേജ് കെട്ടുക. ഇത്തരം പ്രവൃത്തികൾക്ക് ക്രിമിനൽ നടപടി പ്രകാരം കേസെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
റോഡ് അടച്ചുള്ള സിപിഎം സമ്മേളനത്തിൽ സംസ്ഥാന പൊലീസ് മേധാവി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വഴിതടഞ്ഞുള്ള സി.പി.എം സമ്മേളന സ്റ്റേജില്‍ 16 നേതാക്കൾ ഉണ്ടായിരുന്നുവെന്നാണ് ഹൈക്കോടതിയില്‍ ഡി.ജി.പി നല്കിയ സത്യവാങ്മൂലത്തിൽ പറയുന്നത് .
പരിപാടികൾക്ക് അനുമതി നൽകരുതെന്ന് നേരത്തെ സർക്കുലർ ഇറക്കിയിരുന്നു. സംഭവം അറിഞ്ഞയുടൻ ഇടപെടുകയും സംഘാടകർക്കെതിരെ കേസെടുക്കുകയും ചെയ്തുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.. സെക്രട്ടറിയേറ്റിന് മുന്നിലെ സിപിഐ പരിപാടിക്കെതിരെയും കേസെടുത്തതായി ഡിജിപി അറിയിച്ചു.കോടതിയലക്ഷ്യ ഹർജി ഡിവിഷൻ ബെഞ്ച് ബുധനാഴ്ച വീണ്ടും പരിഗണിക്കും.