വയനാട് : വയനാട് കളക്ടറേറ്റിൽ ബോംബ് ഭീഷണി. ബോംബ് സ്ക്വാഡും പോലീസും ചേർന്ന് പരിശോധന നടത്തി. പരിശോധനയിൽ അസ്വാഭാവികത ഇല്ലെന്ന് ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്ന് രാവിലെയാണ് കളക്ടറേറ്റിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. കളക്ടറേറ്റിന്റെ ഔദ്യോഗിക മെയിൽ വഴിയാണ് സന്ദേശം എത്തിയത്. കൂടാതെ ഇന്നലെ കൊല്ലം, തിരുവനന്തപുരം കളക്ടറേറ്റുകളിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.
തിരുവനന്തപുരത്ത് കളക്ടറേറ്റിൽ ഭീഷണി ലഭിച്ചതിന് പിന്നാലെ പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്കിടെ തേനീച്ചക്കൂടിളകി സബ് കളക്ടർ അടക്കം അവിടെ ഉണ്ടായിരുന്ന പോലീസുകാർ, മാധ്യമപ്രവർത്തകർ, ബോംബ് സ്ക്വാഡ് അംഗങ്ങൾ,
കളക്ടറേറ്റ് ജീവനക്കാർ തുടങ്ങി നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത് കളക്ടറേറ്റ് പരിസരത്ത് ഏറെനേരം പരിഭ്രാന്തി സൃഷ്ടിച്ചു.
കൂടാതെ ഇന്നും കളക്ടറേറ്റിൽ തേനീച്ച ആക്രമണം ഉണ്ടാവുകയും കളക്ടറേറ്റ് ജീവനക്കാർ അടക്കം നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതേത്തുടർന്ന് കളക്ടറേറ്റ് കെട്ടിടത്തിലെ തേനീച്ചക്കൂടുകൾ നീക്കം ചെയ്യാൻ ജില്ലാ ഭരണകൂടം വിദഗ്ധ സഹായം തേടുകയും ചെയ്തു.