തിരുവനന്തപുരം: രാജ്ഭവനിൽ നടക്കുന്ന ചടങ്ങുകളിൽ കാവിക്കൊടിയേന്തി നിൽക്കുന്ന ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതിനെതിരെ സർക്കാർ നിയമനടപടിയ്ക്ക് . നിയമ സെക്രട്ടറിയിൽ നിന്നും അഡ്വക്കേറ്റ് ജനറലിൽ നിന്നും സർക്കാർ ഉപദേശം തേടി. ചിത്രം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേസ് ഫയൽ ചെയ്യാനും നീക്കമുണ്ട്. രാജ്ഭവനിൽ എന്ത് ഉപയോഗിക്കണമെന്ന് തീരുമാനിക്കേണ്ടത് ഗവർണറാണെന്നും സർക്കാർ കോടതിയെ സമീപിച്ചാൽ നിയമപരമായി നേരിടുമെന്നും ഗവർണർ നിലപാട് സ്വീകരിച്ചു
രാജ്ഭവനിലെ ചടങ്ങുകളിൽ ഉപയോഗിക്കാവുന്ന ചിഹ്നങ്ങളും ചിത്രങ്ങളും അടങ്ങിയ ഒരു പ്രോട്ടോക്കോൾ തയ്യാറാക്കി ഗവർണറെ അറിയിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചു. ഒരു കരട് തയ്യാറാക്കാൻ നിയമ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാജ്ഭവനിലെ സർക്കാർ പരിപാടികൾ ഒഴിവാക്കാനും പദ്ധതികളുണ്ട്. അതേസമയം രാജ്ഭവനിലെ എല്ലാ ചടങ്ങുകളിലും ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുമെന്ന് ഗവർണർ ആർ.വി. അർലേക്കർ വ്യക്തമാക്കി.
ഓഡിറ്റോറിയത്തിന്റെ വലതുവശത്ത് ഭാരതാംബയുടെ ചിത്രം നിർബന്ധമായും വയ്ക്കണമെന്നും വിളക്കുകൾ കത്തിക്കുകയും പൂക്കൾ അർപ്പിക്കുകയും ചെയ്യണമെന്ന് ഗവർണർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി പ്രോട്ടോക്കോൾ ലംഘിച്ചതായി ഗവർണർ തന്റെ പ്രതിമാസ റിപ്പോർട്ടിൽ കേന്ദ്രത്തെ അറിയിക്കും.
റിപ്പോർട്ട് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർക്ക് അയയ്ക്കും. പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് മുഖ്യമന്ത്രിക്കും കത്തും എഴുതും. രാജ്ഭവനിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് മന്ത്രി ഇറങ്ങിപ്പോയതിൽ ഗവർണർ അർലേക്കർ അതൃപ്തനാണെന്നാണ് സൂചന.

