വാഷിംഗ്ടൺ : റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ “സമഗ്രമായ സഹകരണത്തിന്” തയ്യാറാണെന്ന് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി . എന്നാൽ വെടിനിർത്തലിനേക്കാൾ “സമഗ്രമായ സമാധാന കരാറാണ്” പുടിൻ ഇഷ്ടപ്പെടുന്നതെന്നാണ് ഡൊണാൾഡ് ട്രംപ് പറയുന്നത്.
അതേസമയം ഡൊണാൾഡ് ട്രംപിന്റെ ക്ഷണപ്രകാരം തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് പോകുമെന്ന് സെലെൻസ്കി പറഞ്ഞു. ഫെബ്രുവരിയിൽ ഓവൽ ഓഫീസിൽ നടന്ന കണ്ടുമുട്ടലിന് ശേഷം ഈ വർഷം ഇരു നേതാക്കളും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. യുക്രെയ്നിലെ വെടിനിർത്തൽ സംബന്ധിച്ച് അലാസ്കയിലെ ഉച്ചകോടിയിൽ ഒരു കരാറും ഉണ്ടാകാത്തതിനെത്തുടർന്ന്, വാഷിംഗ്ടണിലേക്കുള്ള മടക്കയാത്രയിൽ ട്രംപ് സെലെൻസ്കിയുമായും മറ്റ് യൂറോപ്യൻ നേതാക്കളുമായും സംസാരിച്ചിരുന്നു. യുക്രേനിയൻ നേതാവുമായുള്ള ഫോൺ സംഭാഷണം ഒരു മണിക്കൂറിലധികം നീണ്ടുനിന്നു.
വെടിനിർത്തലിനു പകരം “വേഗത്തിലുള്ള സമാധാന കരാർ” ചർച്ച ചെയ്യാൻ ട്രംപ് സെലെൻസ്കിയോട് പറഞ്ഞതായും സൂചനയുണ്ട്. യുക്രെയ്ൻ, റഷ്യ, അമേരിക്ക എന്നിവ തമ്മിലുള്ള ത്രിരാഷ്ട്ര കൂടിക്കാഴ്ചയ്ക്കുള്ള ട്രംപിന്റെ നിർദ്ദേശത്തെയും സെലെൻസ്കി പിന്തുണച്ചു.മാത്രമല്ല യുഎസുമായി ചേർന്ന് വിശ്വസനീയമായ സുരക്ഷാ ഗ്യാരണ്ടികൾ ഉറപ്പാക്കുന്നതിന് യൂറോപ്യൻ നേതാക്കൾ ഇടപെടണമെന്നും സെലെൻസ്കി പറഞ്ഞു.

