ബെംഗളൂരു: പ്രകൃതിക്കായി ജീവിച്ച പത്മശ്രീ തുളസി ഗൗഡ (80) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളേത്തുടർന്നായിരുന്നു അന്ത്യം. ഉത്തര കന്നഡയിലെ ഹൊന്നല്ലി സ്വദേശിയാണ് തുളസി ഗൗഡ. 1944-ൽ ഹൊന്നല്ലി ഗ്രാമത്തിൽ നാരായൺ-നീലി ദമ്പതികളുടെ മകളായാണ് ജനനം. 2020-ലാണ് തുളസി ഗൗഡയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്
12-ാം വയസ്സിൽ തുളസി ഗൗഡ മരങ്ങളുമായി അടുക്കാൻ തുടങ്ങി. ചെടികൾ, മരങ്ങൾ, വള്ളികൾ, അവയുടെ ഇനം, ഒരു മരം എങ്ങനെ വളരുന്നു, ഒരു ചെടിക്ക് എത്ര വെള്ളം നൽകണം, എപ്പോൾ നനയ്ക്കണം അങ്ങനെ തുളസി ഗൗഡയ്ക്ക് അറിയാത്തതായി ഒന്നുമില്ല.
കർണാടകയിൽ 100,000 മരങ്ങൾ പരിപാലിക്കുന്ന , 30,000 മരങ്ങൾ സ്വന്തമായി നട്ടുപിടിപ്പിച്ചത് ഈ വൃക്ഷമാതാവാണ് . വനത്തെക്കുറിച്ചുള്ള അറിവ് കാരണം ‘ കാടിന്റെ സർവ്വ വിജ്ഞാനകോശം’ എന്നും തുളസി ഗൗഡ അറിയപ്പെട്ടു.
ഏത് ഇനം എപ്പോൾ നടണം? എത്ര വെള്ളം നനയ്ക്കണം? ഏത് ചെടിയിൽ ഏത് തരം വളമാണ് പ്രയോഗിക്കേണ്ടത്? ഏത് മരത്തിൽ ഏത് സമയത്താണ് പൂക്കളും ഫലങ്ങളും ഉണ്ടാകുന്നത് എന്നതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തുളസി ഗൗഡയുടെ പക്കലുണ്ടായിരുന്നു.തുളസി ഗൗഡ ഇതുവരെ ഒരു ലക്ഷത്തിലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 60 വർഷമായി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും വ്യാപൃതയായിരുന്നു.