ന്യൂഡൽഹി: പാകിസ്ഥാനെതിരായ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് പാർലമെന്റിൽ ചൂടേറിയ ചർച്ചകൾ നടക്കുന്നതിനിടയിൽ, കേന്ദ്രസർക്കാരിന്റെ അവകാശവാദത്തിൽ സംശയങ്ങൾ ഉന്നയിച്ച് വയനാട് എംപി പ്രിയങ്ക വാദ്ര.
“താഴ്വരയിൽ സമാധാനം പുനഃസ്ഥാപിക്കുമെന്ന് സർക്കാർ വീമ്പിളക്കുകയും കൂടുതൽ വിനോദസഞ്ചാരികളെ കശ്മീരിലേക്ക് ആകർഷിക്കുന്നതിനായി പ്രചാരണത്തിൽ ഏർപ്പെടുകയും ചെയ്തു. അത്തരം വാഗ്ദാനങ്ങളിൽ വീണുപോയ രാജ്യത്തുടനീളമുള്ള ഏകദേശം 1600 വിനോദസഞ്ചാരികൾ അന്ന് ബൈസരൻ താഴ്വരയിലെത്തി . അവരിൽ 26 പേരെ തീവ്രവാദികൾ ക്രൂരമായി വെടിവച്ചു കൊന്നു. ഒരു മണിക്കൂർ കഴിഞ്ഞിട്ടും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും സ്ഥലത്തെത്തിയില്ല. കശ്മീരിലെ ഉയർന്ന സുരക്ഷയെക്കുറിച്ചുള്ള മുഴുവൻ അവകാശവാദങ്ങളും വ്യാജമായിരുന്നു.
ദുരന്തത്തിന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒരുപോലെ ഉത്തരവാദികളാണ്. നഷ്ടപ്പെട്ട ജീവനുകളുടെ ഉത്തരവാദിത്തം അവർ ഏറ്റെടുക്കണം ‘ – പ്രിയങ്ക പറഞ്ഞു. അതേസമയം, പഹൽഗാം ആക്രമണത്തിന്റെ പിന്നിൽ സർക്കാരിന്റെ വീഴ്ച്ചയാണെന്ന് ഉന്നയിച്ച് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തി . സർക്കാരിനെ വിമർശിച്ച ഖാർഗെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തു.

