ന്യൂഡൽഹി : വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരു ഒഴിവുമില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ് . നരേന്ദ്ര മോദി ബിജെപിയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി തുടരുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
‘ലോകത്തിലെ ഉന്നത നേതാക്കൾ പോലും ആഗോള വിഷയങ്ങളിൽ മോദിയുടെ ഉപദേശം തേടുന്നു. ലോക നേതാക്കളിൽ നിന്ന് ഇത്രയധികം വ്യക്തിപരമായ കോളുകൾ ലഭിക്കുന്ന മറ്റൊരു പ്രധാനമന്ത്രിയെയും ഞാൻ കണ്ടിട്ടില്ല,’ രാജ്നാഥ് സിംഗ് പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തോടുള്ള സർക്കാരിന്റെ പ്രതികരണം മോദിയുടെ പ്രവർത്തന ശൈലിയുടെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി . ഓപ്പറേഷൻ സിന്ദൂരിന് സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നതിന് മുമ്പ് പ്രധാനമന്ത്രി മൂന്ന് സൈനിക മേധാവികളുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും കൂടിയാലോചിച്ചതായും രാജ്നാഥ് സിംഗ് പറഞ്ഞു.
2013 ൽ മോദിയെ ബിജെപിയുടെ പ്രചാരണ കൺവീനറായും പിന്നീട് പാർലമെന്ററി ബോർഡിന്റെ പിന്തുണയോടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായും പ്രഖ്യാപിച്ചത് എങ്ങനെയെന്നും പ്രതിരോധ മന്ത്രി ഓർമ്മിപ്പിച്ചു. അക്കാലത്തെ സാഹചര്യങ്ങൾ മോദിയുടെ നേതൃത്വത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘2014 ലെ പ്രചാരണ വേളയിൽ ഞങ്ങൾ പലപ്പോഴും ഒരുമിച്ച് യാത്ര ചെയ്തിരുന്നു. മോദിക്ക് പൂർണ്ണ ഭൂരിപക്ഷം ലഭിക്കുമെന്ന് ഞാൻ പറയാറുണ്ടായിരുന്നു, പക്ഷേ അദ്ദേഹത്തിന് അത്ര ഉറപ്പില്ലായിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് അടുത്തെങ്ങും ഒഴിവില്ല. 2029, 2034 വർഷങ്ങളിലും മോദി ഞങ്ങളുടെ സ്ഥാനാർത്ഥിയായി തുടരും, രാജ്നാഥ് സിംഗ് വ്യക്തമാക്കി.

