ന്യൂഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവുമായ ഷിബു സോറൻ (81) അന്തരിച്ചു. കഴിഞ്ഞ ഒരു മാസമായി ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ജൂൺ അവസാനത്തോടെയാണ് സോറനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജാർഖണ്ഡ് മുഖ്യമന്ത്രിയായ അദ്ദേഹത്തിന്റെ മകൻ ഹേമന്ത് സോറനാണ് മരണവാർത്ത അറിയിച്ചത്.
‘ദിഷോം ഗുരു’ (മഹാനായ നേതാവ്) എന്നറിയപ്പെടുന്ന ഷിബു സോറൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖരിൽ ഒരാളായിരുന്നു. ജാർഖണ്ഡ് മുഖ്യമന്ത്രിയായി മൂന്ന് തവണ സേവനമനുഷ്ഠിച്ച അദ്ദേഹം കേന്ദ്രമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു. ശക്തനായ ഗോത്ര നേതാവായ സോറൻ നാല് പതിറ്റാണ്ടിലേറെ തന്റെ പാർട്ടിയെ നയിച്ചു. 1987-ൽ അദ്ദേഹം പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കുകയും 2024 ഏപ്രിൽ വരെ പ്രസിഡന്റായി തുടരുകയും ചെയ്തു. ആറ് തവണ ലോക്സഭയിലേക്കും മൂന്ന് തവണ രാജ്യസഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

