കോഴിക്കോട്: ആർ.എസ്.എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ ജമാഅത്തെ ഇസ്ലാമിയ്ക്ക് പങ്കുണ്ടെന്ന പരാമർശത്തിൽ ശോഭ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമി വക്കീൽ നോട്ടീസ് അയച്ചു. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥിയായ ശോഭാ സുരേന്ദ്രൻ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നതായി വന്ന റിപ്പോർട്ടുകളിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഇസ്ലാമോഫോബിയ പ്രചരിപ്പിച്ച് പിന്തുണ നേടാനുമാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതെന്ന് ജമാഅത്തെ ഇസ്ലാമി നോട്ടീസിൽ പറയുന്നു
പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു വോട്ടർക്ക് പണം കൈമാറുന്നതായി കാണിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് ഈ പരാമർശം നടത്തിയതെന്ന് ജമാഅത്തെ ഇസ്ലാമി പറഞ്ഞു.അഭിഭാഷകനായ അമീൻ ഹസ്സൻ മുഖേന സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂർ അയച്ച നോട്ടീസിൽ ശോഭാ സുരേന്ദ്രൻ തന്റെ പ്രസ്താവനകൾ പിൻവലിക്കണമെന്നും, പരസ്യമായി മാപ്പ് പറയണമെന്നും, ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെടുന്നു
ആർഎസ്എസ് മുൻ ജില്ലാ നേതാവും ഭാരവാഹിയുമായിരുന്ന ശ്രീനിവാസൻ 2022 ഏപ്രിൽ 16 നാണ് പാലക്കാട് മേലാമുറിയിലുള്ള കടയിൽ വെച്ച് കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സുബൈറിന്റെ കൊലപാതകം നടന്ന് 24 മണിക്കൂറിനുള്ളിലാണ് ശ്രീനിവാസൻ കൊല്ലപ്പെട്ടത്.

