ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിവാദ പരാമർശം നടത്തിയ അശോക സർവകലാശാല പ്രൊഫസർ അലി ഖാൻ മഹ്മൂദാബാദിനെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിൽ നിന്നാണ് ഇയാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത് .
സോണിപത്തിലെ റായ് പോലീസ് സ്റ്റേഷനിൽ ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അലിഖാനെതിരെ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റുമായി ബന്ധപ്പെട്ട് സോണിപത് പോലീസ് ഡിസിപി നരേന്ദ്ര സിംഗ് പത്രസമ്മേളനം നടത്തി. വനിതാ കമ്മീഷൻ ചെയർമാൻ രേണു ഭാട്ടിയയുടെ പരാതിയിലാണ് നടപടി.
വനിതാ കമ്മീഷൻ സമൻസ് അയച്ചിട്ടും പ്രൊഫസർ അലി ഖാൻ മഹ്മൂദാബാദ് ഹാജരായില്ല. കമ്മീഷൻ കർശന നിലപാട് സ്വീകരിക്കുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
“പ്രൊഫസർ അലി ഖാൻ മഹ്മൂദാബാദിനെ ഇന്ന് രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. കേസിന്റെ വിശദാംശങ്ങൾ ഞങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷണത്തിൽ പോലീസുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സർവകലാശാല പൂർണ്ണമായി സഹകരിക്കുന്നത് തുടരും” എന്ന് അശോക സർവകലാശാല പ്രസ്താവനയിൽ പറഞ്ഞു.

