ന്യൂഡൽഹി : പാകിസ്ഥാനിൽ നിന്ന് ഒരു നുഴഞ്ഞുകയറ്റ ശ്രമങ്ങളും ഇല്ലെന്ന് ഉറപ്പാക്കാൻ ബിഎസ്എഫിനു നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ തലസ്ഥാനത്ത് നടന്ന ഉന്നതതല ജമ്മു കശ്മീർ സുരക്ഷാ അവലോകന യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശക്തമായ ജാഗ്രത പാലിക്കാനും അതിർത്തിയിലെ സൈനികരെ ശക്തിപ്പെടുത്താനും നുഴഞ്ഞുകയറ്റ ഭീഷണി തടയാൻ നിരീക്ഷണത്തിനും അതിർത്തി കാവലിനും നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. ജമ്മു കശ്മീർ മേഖലയിലെ ഭീകരത ഇല്ലാതാക്കുന്നതിന് എല്ലാ സുരക്ഷാ ഏജൻസികളും ജാഗ്രത പാലിക്കുകയും, സംയുക്തമായി പ്രവർത്തിക്കുകയും വേണം.
കൂടാതെ കേന്ദ്രഭരണ പ്രദേശത്ത് ‘സീറോ ടെറർ’ പദ്ധതിക്കായി ശക്തമായ നടപടികൾ സ്വീകരിക്കാനും മന്ത്രി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ‘ഭീകര രഹിത ജമ്മു കശ്മീർ’ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് അർദ്ധസൈനിക വിഭാഗത്തിന് വലിയ പങ്കുണ്ട് . ഇന്ത്യൻ സൈന്യവുമായും ജമ്മു കശ്മീർ പോലീസുമായും സഹകരിച്ച് പ്രവർത്തിക്കാൻ സിആർപിഎഫിനും ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകി.
ഭീകരവാദ ധനസഹായം നിരീക്ഷിക്കുക, മയക്കുമരുന്ന് ഭീകരവാദ കേസുകൾക്കെതിരെയുള്ള പിടിമുറുക്കുക, ജമ്മു കശ്മീരിലെ മുഴുവൻ ഭീകര ആവാസവ്യവസ്ഥയും ഇല്ലാതാക്കുക എന്നിവ മോദി സർക്കാരിന്റെ മുൻഗണനകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

