രോഗബാധയെ തുടർന്ന് ഏറെക്കാലമായി ഉല്ലാസ് പന്തളം അഭിനയജീവിതത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്.സ്റ്റേജിലെ ആവേശകരമായ പ്രകടനങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി എത്തിയ പക്ഷാഘാതം ഉല്ലാസിന്റെ ശരീരത്തിന്റെ ഇടതുഭാഗത്തെ തളർത്തിയെങ്കിലും, മനസ്സിനെ തളർത്താനായില്ല. പന്തളം നഗരസഭാ കാര്യാലയത്തിന് സമീപമുള്ള ‘മുന്തിരിപ്പന്തൽ’ എന്ന ഹോട്ടലിലെ കൗണ്ടറിൽ ഇന്ന് ഉല്ലാസിനെ കാണുമ്പോൾ പലർക്കും ആശ്ചര്യമാണ് . “നല്ല സമയത്ത് കരുതിവെച്ചത് മോശം കാലത്ത് തുണയായി” എന്നാണ് തന്റെ മുന്തിരിപ്പന്തലിനെ പറ്റി ഉല്ലാസ് പറയുന്നത്.
കരിയറിന്റെ സുവർണ്ണകാലത്ത്, തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് ഓടുന്നതിനിടയിലാണ് ഉല്ലാസ് ഈ ഹോട്ടൽ തുടങ്ങിയത്. അന്ന് കൂടെയുണ്ടാകുമെന്ന് കരുതിയ പലരും രോഗകാലത്ത് കയ്യൊഴിഞ്ഞു . ഇന്ന് ഉല്ലാസിനും, കുടുംബത്തിനും തണലാവുകയാണ് ഈ മുന്തിരിപ്പന്തൽ.74
‘കുറച്ചു നാൾ മുൻപ് നമ്മുടെ നല്ല സമയം ആയിരുന്നു. അന്ന് നമ്മൾ ഇടതടവില്ലാതെ പരിപാടികൾ ചെയ്തു മുന്നോട്ട്പോയി. ഇപ്പോൾ പുതിയ തലമുറ ഒക്കെ വന്നു നമ്മുടെ അവസരങ്ങൾ കുറഞ്ഞു. അങ്ങനെ ഞാൻ പുതിയ എന്തെങ്കിലും ചെയ്യാം എന്ന് കരുതി തുടങ്ങിയ സംരംഭമാണ് എന്റെ ‘മുന്തിരിപ്പന്തൽ’ എന്ന ഭക്ഷണശാല. ഹോട്ടൽ എന്ന് പറയുന്നത് ഭയങ്കര സമ്മർദം ഉള്ള ഫീൽഡ് ആണ്.
നമ്മൾ സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുമ്പോൾ ഉള്ള ടെൻഷൻ ഇല്ലേ അതിനേക്കാൾ ടെൻഷൻ ആണ് ഹോട്ടൽ നടത്തുമ്പോൾ. കാരണം ഇത് നമുക്ക് അറിയാൻ വയ്യാത്ത ഫീൽഡ് ആണ്. അടുക്കള കൈകാര്യം ചെയ്യുന്ന ആരെങ്കിലും വന്നില്ലെങ്കിൽ വലിയ ടെൻഷൻ ആണ്. പല ടെൻഷനിൽ നിന്നാണ് അസുഖം വരാൻ ഉള്ള കാരണം. ഉല്ലാസകാലം എത്രയും വേഗം തിരിച്ചുവരും എന്ന് കരുതുന്നു.’’–ഉല്ലാസ് പന്തളം പറയുന്നു.
ഏകദേശം എട്ടുമാസം മുൻപാണ് ഉല്ലാസിന്റെ ജീവിതത്തെ മാറ്റിമറിച്ച ആ സംഭവം ഉണ്ടായത്. അപ്രതീക്ഷിതമായി ബാധിച്ച പക്ഷാഘാതം അദ്ദേഹത്തിന്റെ ആരോഗ്യത്തെ തളർത്തി. ശരീരത്തിന്റെ ഇടതുഭാഗം ഭാഗികമായി തളർന്നുപോയതോടെ കലാരംഗത്ത് സജീവമായിരുന്ന ഉല്ലാസ് പെട്ടെന്ന് വേദികളിൽ നിന്ന് അപ്രത്യക്ഷനായി.

