മഹാഭാരത കഥയെ ആസ്പദമാക്കി ഒരു സിനിമ നിർമ്മിക്കുക എന്നത് ഇന്ത്യയിലെ പല മുൻനിര സംവിധായകരുടെയും സ്വപ്നമാണ് . ‘മഹാഭാരതം’ എന്ന കഥയെ ആസ്പദമാക്കി നിരവധി ഭാഷകളിൽ സിനിമകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ‘മഹാഭാരതം’ മുഴുവനായും ഒരു സിനിമയായി സ്ക്രീനിലെത്തിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. പുരാണ കഥകൾ സ്ക്രീനിലെത്തിക്കാൻ കഴിവും ധൈര്യവുമുള്ള ഒരേയൊരു സംവിധായകനായ രാജമൗലിക്ക് പോലും, മഹാഭാരതം എടുക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ ‘മഹാഭാരതം’ എന്ന സിനിമ അണിയറയിൽ ആരംഭിക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടൻ ആമീർഖാൻ .
‘മഹാഭാരതം’ എന്ന കഥയെ ആസ്പദമാക്കി ഒരു സിനിമ നിർമ്മിക്കുക എന്നത് നടൻ ആമിർ ഖാന്റെ ചിരകാല ആഗ്രഹമായിരുന്നു. ഇതിനു മുൻപ് പലതവണ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മഹാഭാരത കഥയെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ഒരു സിനിമ പുറത്തിറങ്ങുമെന്ന് ഇടയ്ക്ക് ചർച്ചകൾ ഉണ്ടായിരുന്നു. പക്ഷേ അത് നടന്നില്ല. അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിക്കവെ, മഹാഭാരതത്തിന്റെ ചിത്രീകരണം ഈ വർഷം ആരംഭിക്കുമെന്ന് ആമിർ ഖാൻ പറഞ്ഞു.
‘ ഒരു മഹാഭാരത സിനിമ നിർമ്മിക്കുക എന്നത് എന്റെ ചിരകാല സ്വപ്നമാണ്. തിരശ്ശീലയ്ക്ക് പിന്നിൽ ശ്രമങ്ങൾ തുടരുന്നു. ഈ വർഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാൻ സാധ്യതയുണ്ട്. ചിത്രത്തിലെ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രഖ്യാപനം കാലക്രമേണ നടക്കും. ഈ സിനിമ പല ഭാഗങ്ങളായാകും വരുക.
എനിക്ക് കഥകൾ ജീവിതമാണ്, ഞാൻ കഥകളിൽ വിശ്വസിക്കുന്നു.” ആളുകളുടെ ഹൃദയങ്ങളെ സ്പർശിക്കുന്ന കഥകൾ ഞാൻ തുടർന്നും പറയും. എന്റെ ജീവിതത്തിലെ ഒരു സ്വപ്നമാണ് മഹാഭാരതത്തിന്റെ കഥ സിനിമയായി പറയുക എന്നത്. അതിനുള്ള പണികൾ പുരോഗമിക്കുകയാണ്, ഈ വർഷം തന്നെ ആരംഭിക്കാൻ സാധ്യതയുണ്ട്. “ഇത് എളുപ്പമുള്ള കാര്യമല്ല, എഴുത്ത് പ്രക്രിയയ്ക്ക് കുറച്ച് വർഷങ്ങൾ എടുക്കും,
മഹാഭാരതത്തിന്റെ കഥ ഒരു അധ്യായത്തിൽ പറയുക അസാധ്യമാണ്. നമുക്ക് ഈ സിനിമ പല ഭാഗങ്ങളായി നിർമ്മിക്കണം. അതുമാത്രമല്ല, ഒന്നിലധികം സംവിധായകരെ ഈ ചിത്രത്തിനായി ഒരുമിച്ച് എത്തിക്കാനും പദ്ധതിയുണ്ട്. ഇംഗ്ലീഷ് ലോർഡ് ഓഫ് ദി റിംഗ്സ് പോലെ ഒന്നിലധികം ഭാഗങ്ങൾ ഒരേസമയം ചിത്രീകരിച്ച് ഒന്നിനുപുറകെ ഒന്നായി പുറത്തിറക്കുന്നതാണ് ഉചിതമായിരിക്കുക. ഒന്ന് പൂർത്തിയാക്കിയ ശേഷം മറ്റൊന്ന് തുടങ്ങിയാൽ, അത് വളരെ സമയമെടുക്കും. ചിത്രത്തിലെ അഭിനേതാക്കളെ ഇതുവരെ തിരഞ്ഞെടുത്തിട്ടില്ല. ഒരു നിർമ്മാതാവിനെപ്പോലെ ചിന്തിച്ചാണ് ഞാൻ ഒരു സിനിമ ചെയ്യാൻ പോകുന്നത്,” ആമിർ ഖാൻ പറഞ്ഞു.