ന്യൂഡൽഹി : കഴിഞ്ഞ ആറ് മാസത്തിനിടെ 3,000-ത്തിലധികം ശ്രീലങ്കക്കാർ ഇന്ത്യയിലേയ്ക്ക് അനധികൃതമായി കടന്നതായി ദേശീയ അന്വേഷണ ഏജൻസി .മനുഷ്യക്കടത്ത് സംഘവുമായി ബന്ധപ്പെട്ട ചില ഏജന്റുമാരെയും സംഘം അറസ്റ്റ് ചെയ്തു.
ശ്രീലങ്കക്കാരിൽ പലരും തമിഴ്നാട്ടിലും കർണാടകയിലും സ്ഥിരതാമസമാക്കിയിട്ടുണ്ട്. അവരിൽ ചിലർ കാനഡയിലേക്ക് പോലും പോയിട്ടുണ്ടെന്ന് എൻ ഐ എ വ്യക്തമാക്കുന്നു.
ശ്രീലങ്കയിൽ ഇമ്രാൻ ഹാജിയാർ, ഇന്ത്യയിൽ മുഹമ്മദ് ഇബ്രാഹിം എന്നിവർ ചേർന്നാണ് മനുഷ്യക്കടത്ത് ശൃംഖല നടത്തുന്നത് എന്നാണ് റിപ്പോർട്ട് . 2025 ഫെബ്രുവരി 28-ന് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മനുഷ്യ കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വന്നത്.
ശ്രീലങ്കയിൽ നിന്നുള്ള ആളുകളെ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളിൽ കയറ്റിയാണ് തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ മണ്ഡപത്തിലേക്ക് കൊണ്ടുവരുന്നത്. തുടർന്ന് അവരെ 20 പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ച് ചെറിയ ബോട്ടുകളിലും ട്രക്കുകളിലും കർണാടകയിലെയും തമിഴ്നാട്ടിലെയും വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കുന്നു. ഇവരിൽ ഭൂരിഭാഗവും ബെംഗളൂരുവിലോ മംഗലാപുരത്തോ സ്ഥിരതാമസമാക്കിയവരാണ്.
ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റത്തിന് ഒരാൾക്ക് 20 ലക്ഷം രൂപ വരെയും കാനഡയിലേക്ക് പോകുന്നവർക്ക് 50 ലക്ഷം രൂപ വരെയും കടത്തുകാർ ഈടാക്കുന്നുണ്ടെന്നും അന്വേഷണ ഏജൻസി പറയുന്നു. .
ഇന്ത്യൻ പൗരത്വ രേഖകൾ നൽകുന്നതിലും വൻ ക്രമക്കേടുകളാണ് മനുഷ്യക്കടത്ത് സംഘം നടത്തിവന്നിരുന്നത്. ഇന്ത്യയിൽ മരിച്ചവരുടെ പേരിലുള്ള ആധാർ കാർഡുകൾ പുതിയ ഫോട്ടോകൾ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്താണ് മനുഷ്യക്കടത്തുകാർ കുടിയേറ്റക്കാർക്ക് പലർക്കും നൽകിയത്.