മലപ്പുറം: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണങ്ങൾ നിഷേധിച്ച് മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ . സംസ്ഥാനത്ത് മത്സരം സംഘടിപ്പിക്കാനുള്ള ശ്രമങ്ങളിൽ സർക്കാർ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്ന് അബ്ദുറഹ്മാൻ പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് ഒരു പൈസ പോലും നഷ്ടമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുൻ എൽഡിഎഫ് സർക്കാർ അർജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് ചിലർ പ്രചരിപ്പിക്കുന്ന റിപ്പോർട്ടുകൾ വസ്തുതാപരമായി തെറ്റാണെന്ന് അബ്ദുറഹ്മാൻ പറഞ്ഞു. കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ നവീകരണത്തിന്റെ പേരിൽ സ്പോൺസറിന് കൂടുതൽ അവകാശങ്ങൾ നൽകിയെന്ന വാദം വളരെ ദുരുദ്ദേശ്യപരമാണ്.
മത്സരം സംഘടിപ്പിക്കാനുള്ള കരാർ അർജന്റീന ഫുട്ബോൾ അസോസിയേഷനും (എഎഫ്എ) സ്പോൺസറും തമ്മിലാണ് ഒപ്പുവച്ചത് . കരാറുമായി ബന്ധപ്പെട്ട് സർക്കാരിന് ഒരു ബാധ്യതയുമില്ല. കേന്ദ്ര കായിക, ധനകാര്യ മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ച ശേഷമാണ് അർജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചത് .
സ്പോൺസർമാർ റിസർവ് ബാങ്കിൽ നിന്ന് പണം നൽകുന്നതിനുള്ള അനുമതിയും നേടിയിരുന്നു . പൊതുമേഖലാ ബാങ്ക് വഴിയാണ് സ്പോൺസർ എ.എഫ്.എയ്ക്ക് പണം നൽകിയത് . സംസ്ഥാന കായിക വകുപ്പ് സെക്രട്ടറിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ മാത്രമേ കേന്ദ്ര മന്ത്രാലയങ്ങൾ അത്തരം അനുമതികൾ നൽകൂ . അതിനാൽ, കായിക വകുപ്പിന് നടപടിക്രമങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു എന്ന വാദം പച്ചക്കള്ളമാണ്.
ഭരണപരാജയം മറച്ചു വയ്ക്കാനുള്ള യുഡിഎഫിന്റെ ശ്രമമാണിത് . വസ്തുതാപരമായി തെറ്റായ ആരോപണങ്ങൾ കഴിഞ്ഞ എൽ ഡി എഫ് സർക്കാരിനെതിരെ ഉന്നയിക്കുകയാണ്. ലയണൽ മെസ്സി ഉൾപ്പെട്ട വിഷയം കൂടുതൽ പൊതുജനശ്രദ്ധ ആകർഷിക്കാൻ സാധ്യതയുള്ളതിനാലാണ് ഇത് തിരഞ്ഞെടുത്തത്. എല്ലാ ആരോപണങ്ങൾക്കും നേരത്തെ ഉന്നയിച്ചപ്പോൾ തന്നെ താൻ മറുപടി നൽകിയിട്ടുണ്ടെന്നും അബ്ദുറഹ്മാൻ പറഞ്ഞു.

