കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ ആത്മഹത്യാ കേസിലെ മുഖ്യപ്രതിയായ ഡോ. എം.കെ. റാം അറസ്റ്റിലായത് മൂന്ന് മാസത്തെ ഒളിവ് ജീവിതത്തിന് ശേഷം . കർണാടകയിലെ കുടകിൽ നിന്നാണ് ക്രൈംബ്രാഞ്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടർന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയി.
ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഊർജിതമാക്കി. ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ അദ്ദേഹം ഒളിവിലാണെന്ന് സൂചന ലഭിച്ചിരുന്നു . എന്നാൽ, പിന്നീട് ഡോ. റാം ബെംഗളൂരുവിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. ഇതിനെത്തുടർന്ന് രണ്ട് ദിവസം മുമ്പ് ക്രൈംബ്രാഞ്ച് ബെംഗളൂരുവിലെത്തിയിരുന്നു. കുടകിൽ, പോലീസ് നിരീക്ഷണം ശക്തമാക്കിയതിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്.
ഡോ. റാമിന്റെ അറസ്റ്റ് ചെയ്തതിൽ സന്തോഷമുണ്ടെന്നും കേസിലെ മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്ത് ശിക്ഷിച്ചാൽ മാത്രമേ തന്റെ മകന് നീതി ലഭിക്കൂ എന്നും നിതിൻ രാജിന്റെ പിതാവ് പറഞ്ഞു.ഈ വർഷം ഏപ്രിൽ 10 നാണ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി നിതിൻ രാജ് ആത്മഹത്യ ചെയ്തത് . അധ്യാപകരിൽ നിന്നുള്ള മാനസിക പീഡനമാണ് നിതിൻ രാജിനെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പരാതി . ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയായ റാം തന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ രാജ് നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു.
റാമിനെ അറസ്റ്റ് ചെയ്യാത്തതിന് ഹൈക്കോടതി വിമർശിച്ചിരുന്നു. സുപ്രീം കോടതി അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും റാമിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു. അധ്യാപകർ വിദ്യാർത്ഥികളോട് ഇങ്ങനെ പെരുമാറണോ എന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. സഹപാഠികളുടെ മുന്നിൽ അപമാനിക്കപ്പെടുമ്പോൾ വിദ്യാർത്ഥികളുടെ മാനസികാവസ്ഥയെക്കുറിച്ച് അദ്ദേഹം ചിന്തിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. സംഭവത്തെ ക്രൂരവും മനുഷ്യത്വരഹിതവുമെന്ന് വിശേഷിപ്പിച്ച കോടതി അത്തരം പ്രവൃത്തികൾ ചെയ്യുന്ന അധ്യാപകർ അതിന്റെ അനന്തരഫലങ്ങൾ മനസ്സിലാക്കണമെന്നും പറഞ്ഞു.

