പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചതിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ അതുല്യയും അഖിലയും . വിധി കോടതിയിലുള്ള വിശ്വാസം ശക്തിപ്പെടുത്തിയെങ്കിലും ശിക്ഷ നടപ്പാക്കുന്നതുവരെ ഭയത്തോടെയാകും ജീവിക്കുന്നതെന്നും അവർ പറഞ്ഞു. നെന്മാറയിലെ വീട്ടിലേക്ക് മടങ്ങാൻ ഭയമാണെന്നും അവിടെ ആരുമില്ലെന്നും അവർ പറഞ്ഞു.
“ചെന്താമരയ്ക്ക് വധശിക്ഷ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, കോടതി അത് നൽകിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. പക്ഷേ, ചെന്താമര ജയിലിൽ നിന്ന് രക്ഷപ്പെടുമോയെന്ന് ഞങ്ങൾ ഇപ്പോഴും ഭയപ്പെടുന്നു. ചെന്താമരയെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നതുവരെ ആ ഭയം നിലനിൽക്കും . അയാൾ ഒരാളെയല്ല കൊന്നത്. ഞങ്ങളുടെ അച്ഛനെയും മുത്തശ്ശിയെയും അമ്മയെയും കൊന്നു,” എന്നും കണ്ണീരോടെ ഇരുവരും പറയുന്നു.
കുടുംബാംഗങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലി നൽകാനുള്ള കോടതി നിർദ്ദേശത്തെയും അവർ സ്വാഗതം ചെയ്തു. എങ്കിലും, മാതാപിതാക്കളുടെ നഷ്ടം മാറ്റാൻ ഒന്നിനുമാകില്ലെന്നും അവർ പറഞ്ഞു. “വീട്ടിൽ ഞങ്ങൾക്ക് ആരും ബാക്കിയില്ല. നെൻമാറയിലെ ഞങ്ങളുടെ വീട്ടിലേക്ക് മടങ്ങാൻ ഞങ്ങൾക്ക് ഭയമാണ്, കാരണം അവിടെ ഞങ്ങൾക്ക് അടുത്ത ബന്ധുക്കളില്ല,പ്രതിഭാഗം അപ്പീലിന് പോയാല്‍ മറ്റുള്ള നടപടികള്‍ ഞങ്ങളും സ്വീകരിക്കും –” അവർ കൂട്ടിച്ചേർത്തു.
ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 103, 103(I), 126(II) പ്രകാരം പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് . ഇന്നാണ് ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചത്.

