തിരുവനന്തപുരം: കൊറോഹെൽത്തിന്റെ കൊച്ചി, കോഴിക്കോട് ഓഫീസുകളിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം കൂടി നൽകാൻ തീരുമാനം . തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് അനക്സ് ഹാളിൽ നടന്ന ചർച്ചയിലാണ് ധാരണയിലെത്തിയത്. ഇതോടെ, ഇതിനകം നൽകിയ രണ്ട് മാസത്തെ ശമ്പളം ഉൾപ്പെടെ ഏഴ് മാസത്തെ ശമ്പളം ജീവനക്കാർക്ക് ലഭിക്കും. വാഗ്ദാനം ചെയ്ത തുക ഈ മാസം 26 ന് മുമ്പ് കമ്പനി കൈമാറുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.
ജോലി നഷ്ടപ്പെട്ട ജീവനക്കാർക്ക് മറ്റെവിടെയെങ്കിലും ജോലി ലഭിക്കുന്നതിന് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളും റിലീസ് ലെറ്ററുകളും ഉൾപ്പെടെയുള്ള മറ്റ് രേഖകളും നൽകുമെന്ന് മന്ത്രി പറഞ്ഞു. കൊറോഹെൽത്തിന്റെ കൂട്ട പിരിച്ചുവിടൽ നീക്കം മനുഷ്യത്വരഹിതമാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. കൊറോഹെൽത്തിന്റെ അടച്ചുപൂട്ടിയ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്നും എല്ലാ ജീവനക്കാർക്കും തൊഴിൽ ഉറപ്പാക്കണമെന്നും യോഗത്തിൽ മന്ത്രി ആവശ്യപ്പെട്ടിരുന്നു . കമ്പനി തുറക്കുന്നതിനും പ്രവർത്തിക്കുന്നതിനും ആവശ്യമായ സഹായം നൽകുമെന്നും മന്ത്രി ഉറപ്പുനൽകി. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ കമ്പനിക്ക് കേരളത്തിൽ പ്രവർത്തനം തുടരാൻ കഴിയില്ലെന്ന് കൊറോഹെൽത്ത് ഇന്ത്യയുടെ മേധാവി യോഗത്തിൽ അറിയിച്ചു.
തുടർന്ന് മന്ത്രി ബിന്ദു കൃഷ്ണ ജീവനക്കാരുടെയും ട്രേഡ് യൂണിയന്റെയും പ്രതിനിധികളുമായി സംസാരിക്കുകയും ഒത്തുതീർപ്പ് കരാർ തയ്യാറാക്കുകയും കമ്പനി അധികൃതരെ അറിയിക്കുകയും ചെയ്തു. മുൻകൂർ അറിയിപ്പ് കൂടാതെയാണ് കമ്പനി പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതെന്നും അത് നിയമവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.
ചർച്ചകൾക്കൊടുവിൽ, കമ്പനി നിലവിൽ നൽകിയ രണ്ട് മാസത്തെ ശമ്പളത്തിന് പുറമേ ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാനുള്ള മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശം കൊറോഹെൽത്ത് അധികൃതർ അംഗീകരിച്ചു. ഇതിന്റെ ഭാഗമായി ഒരു ത്രികക്ഷി ധാരണാപത്രവും തയ്യാറാക്കി. അഡീഷണൽ ലേബർ കമ്മീഷണർ, കൊറോഹെൽത്തിന്റെ ഔദ്യോഗിക പ്രതിനിധി, തൊഴിലാളികളുടെ പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തിയാണ് ധാരണാപത്രം തയ്യാറാക്കിയത്.

