തിരുവനന്തപുരം: സോഷ്യൽ മീഡിയ റീലുകളുടെ ഫോട്ടോഷൂട്ടിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് വ്ലോഗർ മുകേഷ് എം നായർക്കും സഹായി ആൻസിക്കുമെതിരെ കോവളം പൊലീസ് കേസെടുത്തു.പോക്സോ നിയമപ്രകാരമാണ് കേസ് എടുത്തത്.
ഫെബ്രുവരി 12ന് കോവളത്തെ ഒരു സ്വകാര്യ റിസോർട്ടിലാണ് സംഭവം. മോഡൽ കൂടിയായ പെൺകുട്ടിയെ റീലുകളുടെ ഫോട്ടോഷൂട്ടിൽ അഭിനയിക്കാൻ ക്ഷണിച്ചിരുന്നു. അമ്മയോടൊപ്പമാണ് കുട്ടി റിസോർട്ടിൽ എത്തിയത്.
മുകേഷ് തന്നോട് അപമര്യാദയായി പെരുമാറിയെന്നും, സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത് . ഏപ്രിൽ 22ന് രാത്രിയാണ് പെൺകുട്ടിയും അമ്മയും കോവളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയത്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഏപ്രിൽ 23ന് പുലർച്ചെ പൊലീസ് കേസെടുത്തു.
അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്ന് അവകാശപ്പെട്ട് വ്ലോഗർ മുകേഷ് ആരോപണം നിഷേധിച്ചു. “എന്നോട് പകയുള്ള ഒരു കൂട്ടം വ്ലോഗർമാർ ഉന്നയിക്കുന്ന ആരോപണമാണിത്. ഞാൻ 1000 ത്തിലധികം ഉദ്ഘാടനങ്ങൾ നടത്തി. ഞാൻ ഒരു ലോക റെക്കോർഡ് ഉടമയാണ്, എനിക്ക് 2000 ത്തിലധികം ബ്രാൻഡുമായി സഹകരണങ്ങളുണ്ട്. തന്നെ കുടുക്കാൻ മറ്റ് വ്ലോഗർമാർ പെൺകുട്ടിയെ ഉപയോഗിക്കുകയാണെന്നും “ മുകേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.