ശബരിമല: സ്പോട്ട് ബുക്കിംഗ് വഴി സന്നിധാനത്ത് പരമാവധി 20,000 പേർക്ക് ദർശനം അനുവദിക്കും . ദർശനം നടത്താൻ കഴിയുന്ന ആളുകളുടെ എണ്ണം ദിവസത്തിലെ തിരക്ക് അനുസരിച്ച് നിയന്ത്രിക്കും. ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെയും സന്നിധാനം ചീഫ് പോലീസ് കോർഡിനേറ്ററുടെയും യോഗമാണ് ഇത് തീരുമാനിക്കുക.
ഹൈക്കോടതി നിർദ്ദേശപ്രകാരം ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഓരോ ദിവസവും അനുവദിക്കുന്ന സ്ലോട്ടുകളുടെ എണ്ണം ശബരിമല സ്പെഷ്യൽ കമ്മീഷണറെ അറിയിക്കണം. ശനിയാഴ്ച സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്താൻ 12,500 പേർക്ക് അനുമതി നൽകി. ശനിയാഴ്ച വൈകുന്നേരം 7 മണി വരെ 72,845 തീർത്ഥാടകർക്ക് ദർശനം ലഭിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനായി പതിനെട്ട് പടി കയറുന്നവരുടെ എണ്ണവും വർദ്ധിപ്പിച്ചു.
മിനിറ്റിൽ പടികൾ കയറുന്നവരുടെ ശരാശരി എണ്ണം 70 ആയിരുന്നത് 85 ആയി ഉയർത്തി. കൂടുതൽ പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. 18-ാം തീയതി സന്നിധാനത്ത് തീർത്ഥാടകരുടെ അനിയന്ത്രിതമായ തിരക്കിനെ തുടർന്ന് ഹൈക്കോടതി കർശന നിർദേശങ്ങൾ നൽകിയിരുന്നു . അന്ന് വെർച്വൽ ക്യൂ ബുക്കിംഗ് വഴി 70,000 പേരും സ്പോട്ട് ബുക്കിംഗ് വഴി 20,000 പേരും ഉൾപ്പെടെ പ്രതിദിനം 90,000 പേർക്ക് ദർശനം അനുവദിച്ചു.
വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർ ഷെഡ്യൂൾ പാലിക്കാതെ എത്തിയതും സ്പോട്ട് ബുക്കിംഗ് വഴി എത്തുന്നവരുടെ എണ്ണത്തിലെ വർദ്ധനവും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടതുമാണ് തിരക്കിന് കാരണമായത്. ഇതിനെത്തുടർന്ന് കോടതി സ്പോട്ട് ബുക്കിംഗ് പരിധി 5,000 ആയി നിശ്ചയിച്ചു. പമ്പയിലെ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ അടച്ചു.

