ന്യൂഡൽഹി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിയായ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച സുപ്രീം കോടതി തള്ളി. ജഡ്ജിമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയത്.
ഡോ. റാമിനെതിരെ കോടതി രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചു. അധ്യാപകർ വിദ്യാർത്ഥികളോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. സഹപാഠികളുടെ മുന്നിൽ അപമാനിക്കപ്പെടുമ്പോൾ വിദ്യാർത്ഥികൾ അനുഭവിക്കുന്ന മാനസികാവസ്ഥയെക്കുറിച്ച് അവർ ചിന്തിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. സംഭവത്തെ ക്രൂരവും മനുഷ്യത്വരഹിതവുമെന്ന് കോടതി വിശേഷിപ്പിച്ചു.
അത്തരം കാര്യങ്ങൾ ചെയ്യുന്ന അധ്യാപകർ അതിന്റെ അനന്തരഫലങ്ങൾ മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു. എന്നാൽ ജാതി അധിക്ഷേപം ഇല്ലെന്നും അതിന് തെളിവുകളില്ലെന്നും റാമിനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. പ്രൊഫസർ തന്റെ തെറ്റ് മനസ്സിലാക്കി പാഠം പഠിച്ചുവെന്ന് പ്രതിഭാഗം അഭിഭാഷകന് ദാമ ശേഷാദ്രി നായിഡു കോടതിയെ അറിയിച്ചു. എന്നാൽ, പാഠം പഠിച്ചുവെന്ന ചോദ്യമേ ഉദിക്കുന്നില്ല. അദ്ദേഹം വിദ്യാർത്ഥിയോട് പറഞ്ഞ മോശം വാക്കുകൾ കോടതിയിൽ വായിക്കാൻ പോലും ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നില്ലെന്നും കോടതി മറുപടി നൽകി.
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ ആർഎൽ നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. നിറം, ജാതി, സാമ്പത്തിക സ്ഥിതി എന്നിവയുടെ പേരിൽ നിതിൻ നിരന്തരം അധ്യാപകരിൽ നിന്ന് പീഡനം നേരിട്ടിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു.തിരുവനന്തപുരം ചാലക്കാട് പുതുക്കുളങ്ങര പെയിൻ്റിങ് തൊഴിലാളിയായ വൈ എൽ രാജൻ്റെയും സി ആർ ലതയുടെയും മകനാണ് നിതിൻ രാജ്.

