കൊച്ചി: ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ്റെ സംസ്കാരം ഇന്ന് കൊച്ചിയിൽ നടക്കും. എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഏഴുമണിയോടെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ എത്തിച്ചു. കേരള ഗവർണർ രാജേന്ദ്ര അർലേക്കർ, ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള, മന്ത്രി പി രാജീവ്, കൊച്ചി മേയർ എം അനിൽ കുമാർ, എറണാകുളം കളക്ടർ എൻ എസ് കെ ഉമേഷ്, നടൻ ജയസൂര്യ തുടങ്ങി നിരവധി പേർ മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിച്ചു.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് ഇടപ്പള്ളി ശ്മശാനത്തിൽ നടക്കും . ഭാര്യയ്ക്കും മകൾക്കും പേരക്കുട്ടികൾക്കുമൊപ്പം കശ്മീരിൽ അവധിക്കാലം ആഘോഷിക്കാനെത്തിയപ്പോഴാണ് രാമചന്ദ്രൻ വെടിയേറ്റ് മരിച്ചത്. ദുബായിൽ നിന്ന് മകൾ ആരതി എത്തിയ ശേഷമാണ് യാത്ര പ്ലാൻ ചെയ്തത്.
മകൾ ആരതിയുടെ കൺമുന്നിൽ വെച്ചാണ് രാമചന്ദ്രനെ ഭീകരർ വെടിവെച്ചുകൊന്നത്. തൻ്റെ മക്കൾ കരയുന്നത് കണ്ടാകണം തീവ്രവാദികൾ തന്നെ കൊല്ലാതിരുന്നതെന്നും അവർ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് മക്കളോടൊപ്പം വനത്തിലൂടെ ഓടി. അരമണിക്കൂറോളം ഓടിയതിന് ശേഷമാണ് മൊബൈൽ ഫോണിന് റേഞ്ച് കിട്ടിയതെന്നും അവർ പറഞ്ഞു.
ഡ്രൈവറെ വിവരമറിയിച്ചതിനെ തുടർന്ന് സൈന്യവും നാട്ടുകാരും ചേർന്നാണ് യുവതിയെ രക്ഷിച്ചത്. തൻ്റെ പിതാവിനെ വെടിവച്ചു കൊന്ന ഭീകരൻ സൈനിക വേഷത്തിലായിരുന്നില്ലെന്നും ആരതി പറഞ്ഞു.