തിരുവനന്തപുരം: അടുത്ത 5 ദിവസം കൂടി കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് അനുകൂലമായ സാഹചര്യം തുടരുകയാണ്. ചൊവ്വാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് നിരീക്ഷിക്കുന്നു.
തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്.
അതി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ റെഡ് അലർട്ടാണ്. 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട് എന്നാണ് പ്രവചനം. തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം തുടരുകയാണ്. മഴക്കെടുതിയിൽ തിങ്കളാഴ്ച ഒരു മരണം കൂടിയുണ്ടായി. ആലപ്പുഴയിൽ തട്ടുകട തകർന്നുവീണ് പതിനെട്ടുകാരി മരിച്ചു. കടയ്ക്കരികിൽ നിൽക്കവെ തട്ടുകട മറിഞ്ഞ് പള്ളാത്തുരുത്തി സ്വദേശി നിത്യയുടെ ദേഹത്ത് വീഴുകയായിരുന്നു.
തൃശ്ശൂരിലും കാസർകോടും റെയിൽവേ ട്രാക്കുകളിൽ മരം വീണു. മിക്കയിടങ്ങളിലും വീടുകളും കെട്ടിടങ്ങളും തകർന്നുവീണ് നിരവധി പേർക്ക് പരിക്കേറ്റു. അടുത്ത 5 ദിവസം കൂടി കേരളത്തിൽ മഴ കനക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ, വയനാട്, കോട്ടയം ജില്ലകളിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

