വയനാട്: തുരങ്കപാത നിർമാണത്തിനെതിരെ വയനാട് പരിസ്ഥിതി സംരക്ഷണ സമിതി നല്കിയ പൊതുതാത്പര്യ ഹര്‍ജി കോടതി തള്ളി. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഡിവിഷൻ ബഞ്ച് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവർ ആവശ്യമെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാമെന്നും നിർദേശിച്ചു.
എന്നാൽ തുരങ്കപാത നിർമാണത്തിൽ തദ്ദേശവാസികള്‍ക്ക് തൊഴിലവസരങ്ങൾ നൽകണമെന്ന സംഘടനയുടെ വാദം കോടതി അംഗീകരിച്ചു. സംസ്ഥാന സർക്കാർ ഇക്കാര്യം നേരത്തെ അംഗീകരിച്ചതാണ്. വിധിയിൽ ഇക്കാര്യം നിർദേശമായിത്തന്നെ ഹൈക്കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,134 കോടി രൂപ ചെലവഴിച്ചാണ് പാത നിർമിക്കുന്നത്. മല തുരന്നുള്ള നിര്‍മ്മാണം നാലുവര്‍ഷംകൊണ്ട് പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. എട്ട് കിലോമീറ്ററും 73 മീറ്ററുമാണ് നീളം.
തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും പല വസ്തുതകളും മറച്ചു വച്ചാണ് പാരിസ്ഥിക അനുമതി തേടിയത് തുടങ്ങിയ ആരോപണങ്ങളുമായി പ്രകൃതി സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം തേടി. എന്നാൽ പാരിസ്ഥിതിക അനുമതി നൽകിയപ്പോൾ നടപടി ക്രമങ്ങളിൽ വീഴ്ചയുണ്ടായിട്ടില്ലെന്നു കോടതി വ്യക്തമാക്കി.

