തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്നു. തെക്കൻ മഹാരാഷ്ട്രയ്ക്ക് മുകളിലും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലും ചക്രവാതച്ചുഴികൾ സ്ഥിതി ചെയ്യുന്നതിനാൽ സംസ്ഥാനത്ത് അടുത്ത 4 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
ജൂൺ 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ പരമാവധി 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കാസർകോട്, വയനാട്, തൃശൂർ, മലപ്പുറം, ഇടുക്കി, കോഴിക്കോട്, കോട്ടയം, പാലക്കാട് ജില്ലകളിൽ പൂർണ്ണമായും, ആലപ്പുഴയിലും കോഴിക്കോടും കണ്ണൂരിലും ഭാഗികമായുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ആലപ്പുഴയിൽ കുട്ടനാട് താലൂക്കിൽ മാത്രമാണ് അവധി. എന്നാൽ ഇവിടെ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കണ്ണൂരിൽ മാത്രം പ്രൊഫഷണൽ കോളേജുകള്‍ ഒഴികെയുള്ള സ്കൂളുകള്‍ക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അവധിയില്ല.

