കൊച്ചി: ഭൂട്ടാൻ വാഹന കള്ളക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തെ 17 സ്ഥലങ്ങളിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയാണ് ഇ.ഡി അന്വേഷണം. വ്യാജ രേഖകൾ ഉപയോഗിച്ച് കാറുകൾ ഇറക്കുമതി ചെയ്തതായി കണ്ടെത്തിയ നടൻ അമിത് ചക്കാലക്കൽ ഉൾപ്പെടെ നിരവധി പേർക്ക് അന്വേഷണ സംഘം നോട്ടീസ് നൽകി. നടൻ ദുൽഖർ സൽമാനും നോട്ടീസ് നൽകുകയും സമൻസ് അയയ്ക്കുകയും ചെയ്യും.
വ്യാജ രേഖകൾ ചമച്ച് വാഹനം ഇന്ത്യയിലേക്ക് കൊണ്ടുവന്ന ഇടനിലക്കാർ, വ്യാപാരികൾ, വാഹന വാങ്ങുന്നവർ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഭൂട്ടാൻ കാർ കള്ളക്കടത്തിലെ കള്ളപ്പണ ഇടപാടും ഇ.ഡി അന്വേഷിക്കുന്നുണ്ട്.
‘ഓപ്പറേഷൻ നംഖോറിൽ’ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഭൂട്ടാനുമായി ബന്ധപ്പെട്ട ഏറ്റവും വലിയ വാഹന കള്ളക്കടത്ത് കേസ് അടുത്തിടെ പുറത്തുവന്നത്. സിനിമാതാരങ്ങൾ ഉൾപ്പെടെ ഭൂട്ടാനിൽ നിന്ന് കടത്തുന്ന വാഹനങ്ങൾ കേരളത്തിൽ ഉപയോഗിക്കുന്നതായി കണ്ടെത്തി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ നാൽപ്പതോളം വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഏകദേശം 200 വാഹനങ്ങൾ കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടാകാമെന്നാണ് കസ്റ്റംസ് കണക്കാക്കുന്നത്. ബാക്കിയുള്ളവ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് ഉൾപ്പെടെയുള്ളവയുടെ സഹായം കസ്റ്റംസ് തേടിയിട്ടുണ്ട്.

