തിരുവനന്തപുരം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെകെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യർക്കെതിരെ പരാതി. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് വിജിൽ മോഹനാണ് പരാതി നൽകിയത്. സംസ്ഥാന ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, കേന്ദ്ര പബ്ലിക് ഗ്രീവൻസ് റിഡ്രസൽ ഡയറക്ടർ എന്നിവർക്കാണ് പരാതി നൽകിയത്. ദിവ്യ എസ് അയ്യർ ഗുരുതരമായ പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നാരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്
നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരാനാണ് യൂത്ത് കോൺഗ്രസിൻ്റെ തീരുമാനം. ദിവ്യ എസ് അയ്യർ 1968ലെ ഐഎഎസുകാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും കർശന നടപടി വേണമെന്നും പരാതിയിൽ പറയുന്നു. ഐഎഎസ് ഉദ്യോഗസ്ഥർ പാലിക്കേണ്ട രാഷ്ട്രീയ നിഷ്പക്ഷത ദിവ്യ പാലിച്ചിട്ടില്ലെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
‘മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാഷ്ട്രീയ നിയമനമാണ്. സിപിഎം സംസ്ഥാന കമ്മിറ്റിയാണ് കെകെ രാഗേഷിനെ നിയമിച്ചത്. അതിനെക്കുറിച്ച് പോസ്റ്റ് ചെയ്യുന്നത് രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരാണ്. വ്യക്തിപരവും തൊഴിൽപരവുമായ അഭിപ്രായമാണ് അവർ പ്രകടിപ്പിക്കുന്നതെങ്കിൽ, എന്തുകൊണ്ടാണ് അവർ ഒരു കമ്മ്യൂണിസ്റ്റ് വിപ്ലവഗാനത്തിൻ്റെ പശ്ചാത്തലം ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഉപയോഗിച്ചത്? ദിവ്യയുടെ പോസ്റ്റ് തികച്ചും രാഷ്ട്രീയമാണ്. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് പ്രീണിപ്പിക്കാൻ ശ്രമിച്ചതെന്നും വിജിലിൻ്റെ പരാതിയിൽ പറയുന്നു.

