കൊച്ചി: വിവാഹ വാഗ്ദാനം നൽകി യുവ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. കാക്കനാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. വിവാഹ വാഗ്ദാനം നൽകി വേടൻ പീഡിപ്പിച്ചതിന് തെളിവുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.
യുവതിയുമായുള്ള ബന്ധം വേടൻ തന്റെ മൊഴിയിലും നിഷേധിച്ചിട്ടില്ല. എന്നാൽ, താൻ യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് വേടൻ പറയുന്നു. കുറ്റപത്രത്തിൽ വേടന്റെ മൊഴിയായി ഇതും ചേർത്തിട്ടുണ്ട്. എങ്കിലും, ബലാത്സംഗ കുറ്റം നിലനിൽക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മുന്നോട്ടുപോകുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 പ്രകാരം വേടനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2023 മുതൽ 2025 വരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. വേടനെ പ്രോസിക്യൂട്ട് ചെയ്യാൻ ആവശ്യമായ തെളിവുകൾ ഉണ്ടെന്ന് പോലീസ് കുറ്റപത്രത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഇനി വിചാരണയ്ക്കായി സെഷൻസ് കോടതിയിലേക്ക് കുറ്റപത്രം കൈമാറും. കഞ്ചാവ് കേസിൽ തൃപ്പൂണിത്തുറ പോലീസും കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

