തിരുവനന്തപുരം: തെളിവ് നശിപ്പിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ആന്റണി രാജുവിനെ അയോഗ്യനാക്കിയതിനാൽ അദ്ദേഹത്തിന് ഇനി രാജിവയ്ക്കാൻ കഴിയില്ലെന്ന് സ്പീക്കറുടെ ഓഫീസ് . കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചതിനെത്തുടർന്ന് ആന്റണി രാജുവിനെ ഇതിനകം അയോഗ്യനാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ രാജി അംഗീകരിക്കാൻ കഴിയില്ലെന്നും നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.
തെളിവ് നശിപ്പിച്ച കേസിൽ കോടതി വിധി വന്നയുടനെ, നിയമസഭാ സെക്രട്ടേറിയറ്റിന്റെ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പ് ആന്റണി രാജു എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ നീക്കം നടത്തിയിരുന്നു. എന്നാൽ, കോടതി വിധി പുറപ്പെടുവിച്ച നിമിഷം മുതൽ അയോഗ്യത പ്രാബല്യത്തിൽ വന്നതിനാൽ, അദ്ദേഹത്തിന്റെ രാജി നിയമപരമായി അപ്രസക്തമാണ്.
ജനപ്രാതിനിധ്യ നിയമമനുസരിച്ച്, ഒരു ജനപ്രതിനിധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, വിധി പുറപ്പെടുവിക്കുന്ന സമയം മുതൽ അയോഗ്യത സ്വയമേവ പ്രാബല്യത്തിൽ വരും . അയോഗ്യനായ ഒരാൾക്ക് ആ സ്ഥാനത്ത് തുടരാൻ അവകാശമില്ലാത്തതിനാൽ, ‘സ്വയം രാജി’ക്ക് ഇവിടെ നിയമപരമായ സാധുതയില്ല. നിയമസഭാ സെക്രട്ടേറിയറ്റ് ഉടൻ തന്നെ ഇതുസംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കും. ഇതോടെ, അദ്ദേഹത്തെ സഭയിൽ നിന്ന് ഔദ്യോഗികമായി പുറത്താക്കും.
ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും അദ്ദേഹത്തിന് കഴിയില്ല. 34 വർഷം മുമ്പ് നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് വിധി. ആന്റണി രാജുവിനെതിരെ 409, 120B, 420, 201, 193, 34, 217, 465 എന്നീ വകുപ്പുകൾ തെളിയിക്കപ്പെട്ടു. 1990 ഏപ്രിൽ 4 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ 60 ഗ്രാം ഹാഷിഷുമായി പിടിക്കപ്പെട്ട ഓസ്ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവഡോർ സെർവാലിയെ സഹായിക്കുന്നതിനായി തെളിവുകൾ (വസ്തുവായി പിടിച്ചെടുത്ത അടിവസ്ത്രം) നശിപ്പിച്ചതായി കേസിൽ ആരോപിക്കുന്നു. ആ സമയത്ത്, ആന്റണി രാജു തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ അഭിഭാഷകനായിരുന്നു. തുടർന്ന് പ്രതി കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടു.
പിന്നാലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാൾ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു. സഹതടവുകാരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് 1994 ൽ പൊലീസ് കേസെടുത്തു.കൂട്ടുപ്രതിയായ മുന്‍ കോടതി ഉദ്യോഗസ്ഥന് കെ.എ.ജോസിനെയും നെടുമങ്ങാട് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി.1990 ല്‍ നടന്ന സംഭവത്തില്‍ ജോസ് ഒന്നാം പ്രതിയും, ആന്റണി രാജു രണ്ടാം പ്രതിയുമാണ്.

