കാസർകോട്: സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ചെന്ന ആരോപണത്തിൽ മനം നൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാസർകോട് നാല്ത്തടുക്ക സ്വദേശി ജസീല (24) ആണ് മരിച്ചത്.താൻ നിരപരാധിയാണെന്ന് പറഞ്ഞ് വീഡിയോ പങ്കുവെച്ച ശേഷമാണ് ജസീല ആത്മഹത്യ ചെയ്തത് . എലിവിഷം കഴിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ ഉടൻ തന്നെ കാസർകോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
ജസീലയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് 9.5 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന പരാതിയിൽ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ജസീലയെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും പോലീസ് അവരുടെ വീട് പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ മോഷണത്തിൽ ജസീലയുടെ പങ്കാളിത്തം തെളിയിക്കുന്ന ഒരു സൂചനയും പോലീസിന് ലഭിച്ചില്ല.
ജസീല ചിത്രീകരിച്ച വീഡിയോയിൽ, ‘എന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് കാണാതായ സ്വർണ്ണം ഞാൻ മോഷ്ടിച്ചു എന്നാണ് അവർ പറഞ്ഞത്. പക്ഷേ, ഞാൻ അത് എടുത്തിട്ടില്ല. ഞാൻ ഒരു യുവാവിനൊപ്പം കോഴിക്കോട് പോയി അവിടെ ഒരു മുറി എടുത്തെന്നാണ് അവർ പറയുന്നത്. എന്റെ വീട്ടിൽ ആർക്കും സമാധാനമില്ല. ഞാൻ മരിച്ചാൽ, ഇതിന് ഉത്തരവാദികളായവരെ ശിക്ഷിക്കണം. ഞാൻ എടുക്കാത്ത സ്വർണ്ണം എങ്ങനെ തിരികെ നൽകും? എന്തിനാണ് എന്നെ ഇങ്ങനെ നാണം കെടുത്തുന്നത്?’ എന്ന് ജസീല പറയുന്നു.
തന്റെ നിരപരാധിത്വം തെളിയിക്കാൻ തന്റെ പരാതി സ്വീകരിക്കാൻ പോലീസ് തയ്യാറായില്ലെന്നും ജസീല പറഞ്ഞു. സുഹൃത്തിന്റെ ബന്ധുക്കൾ വീട്ടിൽ വന്ന് ജസീലയെ ഭീഷണിപ്പെടുത്തിയതായി ജസീലയുടെ അമ്മ പറഞ്ഞു . ഖുറാനിൽ തൊട്ട് സത്യം ചെയ്തിട്ടും ആരും തന്നെ വിശ്വസിക്കാൻ തയ്യാറായില്ലെന്നും ഭർത്താവിന്റെ കുടുംബവും കുറ്റപ്പെടുത്തിയതിനെത്തുടർന്ന് യുവതി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും കുടുംബം പറഞ്ഞു. സംഭവത്തിൽ ജസീലയുടെ കുടുംബം വിദ്യാനഗർ പോലീസ് സ്റ്റേഷനിലും കാസർകോട് എസ്പിയിലും പരാതി നൽകിയിട്ടുണ്ട്.
സ്വർണനഷ്ടത്തെക്കുറിച്ച് പരാതി ലഭിച്ചെങ്കിലും ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ജസീലയെ ചോദ്യം ചെയ്തു. തെളിവുകളുടെ അഭാവത്തിൽ അവരെ വിട്ടയച്ചു. സ്വർണ്ണം നഷ്ടപ്പെട്ടതിനെക്കുറിച്ചും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

