പാലക്കാട് : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ, മൂന്ന് മുന്നണികളിലും സ്ഥാനാർത്ഥി നിർണ്ണയത്തെക്കുറിച്ച് ചർച്ചകളും ചൂടേറിയ ചർച്ചകളും പുരോഗമിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇപ്പോഴിതാ പാലക്കാട് മണ്ഡലത്തിൽ ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ സ്ഥാനാർത്ഥിയാകുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.
കോൺഗ്രസ് ജില്ലാ നേതൃയോഗത്തിൽ തങ്കപ്പനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട് . ഇത് കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദീപ ദാസ്മുൻഷിയെ അറിയിച്ചിട്ടുമുണ്ട് . മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിക്കാനുള്ള നിലവിലെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ നീക്കങ്ങൾക്കിടെയാണ് ജില്ലാ കോൺഗ്രസിന്റെ പുതിയ തീരുമാനം. ഇത്തവണ തൃത്താലയിൽ വിടി ബൽറാമും സ്ഥാനാർത്ഥിയാകുമെന്നാണ് റിപ്പോർട്ട്. പട്ടാമ്പി സീറ്റ് മുസ്ലീം ലീഗിന് നൽകില്ലെന്നും റിപ്പോർട്ടുകളുണ്ട്. പട്ടാമ്പി സീറ്റ് ഇത്തവണ കോൺഗ്രസ് മത്സരിക്കണമെന്ന് നേതൃയോഗം ആവശ്യപ്പെട്ടിട്ടുണ്ട്.
പട്ടാമ്പി വീണ്ടും ലീഗിലേക്ക് പോയാൽ തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് മുൻ എംഎൽഎ സി.പി. മുഹമ്മദ് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരും രംഗത്തെത്തി. പാർട്ടി നിർദ്ദേശിക്കുന്ന എവിടെ നിന്നും മത്സരിക്കുമെന്ന് സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു.

