വാഷിംഗ്ടൺ : താരിഫുകൾ ഇല്ലെങ്കിൽ അമേരിക്ക പൂർണ്ണമായും തകരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് ചുമത്തിയ മിക്ക താരിഫുകളും അതിന്റെ അധികാരപരിധി ലംഘിച്ചുവെന്ന് ഫെഡറൽ അപ്പീൽ കോടതി പ്രസ്താവിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.താരിഫുകൾ ഇല്ലെങ്കിൽ രാജ്യം “പൂർണ്ണമായും നശിപ്പിക്കപ്പെടും, രാജ്യത്തിന്റെ സൈനിക ശക്തി തൽക്ഷണം ഇല്ലാതാക്കപ്പെടും “ എന്നാണ് ട്രമ്പിന്റെ അവകാശവാദം.
വിധി പറഞ്ഞ ജഡ്ജിമാരെ “റാഡിക്കൽ ലെഫ്റ്റ് ഗ്രൂപ്പ് ജഡ്ജിമാർ” എന്ന് വിശേഷിപ്പിച്ച് സോഷ്യൽ മീഡിയയിൽ ട്രമ്പ് പോസ്റ്റും പങ്ക് വച്ചു . “താരിഫുകളും നമ്മൾ ഇതിനകം എടുത്തിട്ടുള്ള എല്ലാ ട്രില്യൺ ഡോളറുകളും ഇല്ലെങ്കിൽ, നമ്മുടെ രാജ്യം പൂർണ്ണമായും നശിപ്പിക്കപ്പെടും, നമ്മുടെ സൈനിക ശക്തി തൽക്ഷണം ഇല്ലാതാക്കപ്പെടും, റാഡിക്കൽ ലെഫ്റ്റ് ഗ്രൂപ്പ് ജഡ്ജിമാർ അത് കാര്യമാക്കിയില്ല, പക്ഷേ ഒബാമ നിയമിച്ച ഒരു ഡെമോക്രാറ്റ് നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ വോട്ട് ചെയ്തു. അദ്ദേഹത്തിന്റെ ധൈര്യത്തിന് ഞാൻ അദ്ദേഹത്തിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു! അദ്ദേഹം യുഎസ്എയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു,” ട്രമ്പ് പോസ്റ്റിൽ പറയുന്നു.
ട്രംപ് അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമ (IEEPA) പ്രകാരമുള്ള അധികാരം മറികടന്നാണ് എല്ലാ രാജ്യങ്ങളിലും വിപുലമായ താരിഫുകൾ ചുമത്തിയതെന്നാണ് യുഎസ് കോടതി വ്യക്തമാക്കിയത്. എങ്കിലും, ട്രംപ് നടപ്പാക്കിയ സ്റ്റീൽ, അലുമിനിയം, ചൈന-നിർദ്ദിഷ്ട ലെവികൾ എന്നിവയിലെ നടപടികൾ ഉൾപ്പെടെ ചില താരിഫുകൾ കോടതി പ്രാബല്യത്തിൽ വരുത്തി.
‘ ഇന്ന് ഒരു ഹൈലി പാർട്ടിസൻ അപ്പീൽ കോടതി നമ്മുടെ താരിഫുകൾ നീക്കം ചെയ്യണമെന്ന് തെറ്റായി പറഞ്ഞു, പക്ഷേ ഒടുവിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക വിജയിക്കുമെന്ന് അവർക്ക് അറിയാം ‘ എന്നാണ് അന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.വ്യാപാര കമ്മികളും വിദേശ വ്യാപാര തടസ്സങ്ങളും നേരിടാനുള്ള ഏറ്റവും നല്ല മാർഗം താരിഫുകൾ തുടരുന്നതാണെന്നും അദ്ദേഹം വാദിച്ചു. “നമ്മുടെ നിർമ്മാതാക്കളെയും കർഷകരെയും മറ്റെല്ലാവരെയും ദുർബലപ്പെടുത്തുന്ന വലിയ വ്യാപാര കമ്മികളും അന്യായമായ താരിഫുകളും മറ്റ് രാജ്യങ്ങൾ, സുഹൃത്തോ ശത്രുവോ, ചുമത്തുന്ന താരിഫ് ഇതര വ്യാപാര തടസ്സങ്ങളും യുഎസ്എ ഇനി സഹിക്കില്ല,” അദ്ദേഹം പറഞ്ഞിരുന്നു.

