ജെറുസലേം ; തുർക്കി ഇസ്താംബൂളിലെ ഇസ്രായേൽ കോൺസുലേറ്റിൽ ഭീകരാക്രമണ നടത്താനെത്തിയ ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു . വാടകയ്ക്കെടുത്ത വാഹനത്തിലാണ് നാലംഗ ഭീകരസംഘം എത്തിയത്. അവരിൽ മൂന്ന് പേരാണ് ഇസ്രായേൽ കോൺസുലേറ്റിന് നേരെ ആക്രമണം നടത്തിയത്.
ഏറ്റുമുട്ടലിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും നിസ്സാര പരിക്കേറ്റു. സായുധരായ അക്രമികളെ വധിച്ച വിവരം തുർക്കി ആഭ്യന്തര മന്ത്രി മുസ്തഫ സിഫ്റ്റ്സി സ്ഥിരീകരിച്ചു . അവരിൽ ഒരാൾക്ക് ഇസ്ലാമിക തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ഇസ്താംബൂളിലെ യാപി ക്രെഡി പ്ലാസ ബ്ലോക്കുകൾക്ക് മുന്നിൽ ഡ്യൂട്ടിയിലായിരുന്ന ഞങ്ങളുടെ പോലീസ് ഉദ്യോഗസ്ഥരുമായി നടന്ന സായുധ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെയും വധിച്ചു. . ഏറ്റുമുട്ടലിൽ, ഞങ്ങളുടെ വീരരായ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് നിസ്സാര പരിക്കേറ്റു.” എന്നും മുസ്തഫ സിഫ്റ്റ്സി ട്വിറ്ററിൽ കുറിച്ചു.
“ഭീകരരുടെ ഐഡന്റിറ്റികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇസ്മിത്തിൽ നിന്ന് വാടക വാഹനത്തിൽ ഇസ്താംബൂളിലെത്തിയ വ്യക്തികളിൽ മതത്തെ ചൂഷണം ചെയ്യുന്ന സംഘടനയുമായി ബന്ധമുള്ള ഒരാൾ ഉൾപ്പെടുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്, കൂടാതെ സഹോദരങ്ങളായ രണ്ട് തീവ്രവാദികളിൽ ഒരാൾക്ക് മയക്കുമരുന്ന് ഇടപാട് ഉണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായി തുർക്കി നീതിന്യായ മന്ത്രി അകിൻ ഗുർലെക് പറഞ്ഞു.

