ടെഹ്റാൻ: ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ (എസ്എൻഎസ്സി) സെക്രട്ടറിയായി മുഹമ്മദ് ബാഗർ സോൾഗാദറിനെ നിയമിച്ചു.ഇറാന്റെ യുദ്ധ തന്ത്രങ്ങൾ, ആണവ നയം, വിദേശ ഭീഷണികൾ എന്നിവയിൽ പ്രധാന തീരുമാനങ്ങൾ എടുക്കുന്ന ശക്തമായ വിഭാഗമാണ് എസ്എൻഎസ്സി. മുൻ സെക്രട്ടറി അലി ലാരിജാനിയുടെ മരണത്തെ തുടർന്നാണ് സോൾഗാദറിനെ നിയമിച്ചത്. ഇറാൻ സർക്കാർ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാർച്ച് 17 നാണ് അലി ലാരിജാനിയും അദ്ദേഹത്തിന്റെ മകനും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) വിരമിച്ച സീനിയർ കമാൻഡറാണ് മുഹമ്മദ് ബാഗർ സോൾഗാദർ. ഇറാന്റെ സൈനിക, സുരക്ഷാ മേഖലകളിൽ അദ്ദേഹത്തിന് ദീർഘകാല പരിചയമുണ്ട്. ഇറാന്റെ സുരക്ഷാ സംവിധാനത്തിലെ അദ്ദേഹത്തിന്റെ പങ്ക് കാരണം, യൂറോപ്യൻ യൂണിയൻ, കാനഡ, മറ്റ് നിരവധി രാജ്യങ്ങൾ എന്നിവ അദ്ദേഹത്തിന് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഇറാൻ-യുഎസ് സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്തതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ X-ലെ പോസ്റ്റിൽ പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ഉൾപ്പെടെ മിഡിൽ ഈസ്റ്റിലെ വിവിധ വിഷയങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു.
അതേസമയം, ഇറാനും യുഎസ്-ഇസ്രായേൽ സഖ്യവും തമ്മിലുള്ള സംഘർഷത്തിൽ മധ്യസ്ഥനായി പ്രവർത്തിക്കാൻ പാകിസ്ഥാൻ തയ്യാറാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. സംഘർഷം അവസാനിപ്പിക്കാൻ സഹായിക്കുന്നതിന് ഇറാനുമായും അമേരിക്കയുമായും ഉള്ള ബന്ധം ഉപയോഗിക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിൽ നിന്നും യുഎസിൽ നിന്നുമുള്ള മുതിർന്ന പ്രതിനിധികൾ ഈ ആഴ്ച അവസാനം ഇസ്ലാമാബാദിൽ കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

