ജറുസലേം : ഇസ്രായേലിന്റെയും യുഎസിന്റെയും സംയുക്ത ആക്രമണത്തിൽ രണ്ട് ദിവസം മുൻപാണ് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത് . ഖമേനിയുടെ സ്ഥാനം ട്രാക്ക് ചെയ്യുന്നതിനായി ഇസ്രായേൽ വർഷങ്ങളായി ഇറാനിയൻ ട്രാഫിക് ക്യാമറകൾ ഹാക്ക് ചെയ്തുവെന്ന ഞെട്ടിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.ലണ്ടൻ ആസ്ഥാനമായുള്ള ഫിനാൻഷ്യൽ ടൈംസാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത് .
ഇസ്രായേലി ചാര ഏജൻസികൾ തയ്യാറാക്കിയ ഒരു ദീർഘകാല പദ്ധതി പുറത്തുവന്നുവെന്നും, ഇത് ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെയും ഇറാന്റെ സൈന്യത്തിലെ ഉന്നത നേതൃത്വത്തിലെ അംഗങ്ങളെയും ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളിലേക്ക് നയിച്ചുവെന്നും ആണ് സൂചന. ടെഹ്റാനിലെ ട്രാഫിക് ക്യാമറകൾ ഇസ്രായേൽ ഹാക്ക് ചെയ്തതായും ഖമേനിയുടെയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി മൊബൈൽ ഫോൺ നെറ്റ്വർക്കുകൾ വർഷങ്ങളോളം ആക്സസ് ചെയ്തതായുമാണ് റിപ്പോർട്ട് . വർഷങ്ങളായി ടെഹ്റാനിലെ മിക്കവാറും എല്ലാ ട്രാഫിക് ക്യാമറകളും ഹാക്ക് ചെയ്യപ്പെട്ടു, കൂടാതെ ദൃശ്യങ്ങൾ എൻക്രിപ്റ്റ് ചെയ്ത് സെർവറുകളിലേക്ക് അയച്ചു. ഈ ഹാക്കിംഗ് ഇസ്രായേൽ, യുഎസ് സേനകൾക്ക് ഖമേനിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സഹായിച്ചു. ഇത് കൃത്യമായി ഖമേനിയെ ലക്ഷ്യം വയ്ക്കാനും ഇടയാക്കി.
ഇസ്രായേൽ വർഷങ്ങളായി ഇറാന്റെ ട്രാഫിക് ക്യാമറകൾ ഹാക്ക് ചെയ്തിട്ടുണ്ടെങ്കിൽ, തീർച്ചയായും അവർ വലിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയായിരുന്നു എന്നതും വ്യക്തമാണ് . ട്രാഫിക് ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിച്ച്, ഇറാന്റെ പ്രധാനപ്പെട്ടവരും സ്വാധീനമുള്ളവരുമായ വ്യക്തികൾ എവിടേക്കാണ് പോകുന്നതെന്നും അവർ ആരെയാണ് കണ്ടുമുട്ടുന്നതെന്നും മനസ്സിലാക്കാൻ ഇസ്രായേൽ ശ്രമിക്കുകയായിരുന്നു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഇറാനെതിരായ ആക്രമണങ്ങളെ ന്യായീകരിച്ചു. ഇസ്ലാമിക ഭരണകൂടം അമേരിക്കയെ നശിപ്പിക്കാൻ ഉറച്ചുനിൽക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “47 വർഷമായി ഇറാൻ ‘അമേരിക്കയ്ക്ക് മരണം’ എന്ന് മുദ്രാവാക്യം മുഴക്കുന്നു. അവർ നിങ്ങളുടെ എംബസികൾ ബോംബെറിഞ്ഞു. അവർ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ രണ്ടുതവണ വധിക്കാൻ ശ്രമിച്ചു. അവർ സ്വന്തം ജനങ്ങളെ കൊന്നു, എണ്ണമറ്റ ആളുകളെ കൂട്ടക്കൊല ചെയ്തു. അവർ ലോകമെമ്പാടും ഭീകരത പടർത്തി. അമേരിക്കയെ നശിപ്പിക്കാൻ കഠിനമായി ശ്രമിക്കുന്ന ഒരു ഭരണകൂടമാണിത്.” എന്നും നെതന്യാഹു പറഞ്ഞു.

