ചെന്നൈ : നടനും പാർട്ടി പ്രസിഡന്റുമായ വിജയ്യെ 2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് തമിഴ് വെട്രി കഴകം (ടിവികെ) . മഹാബലിപുരത്ത് നടന്ന ടിവികെ ജനറൽ കൗൺസിൽ യോഗത്തിലാണ് ഈ പ്രഖ്യാപനം .
തിരഞ്ഞെടുപ്പിൽ ടിവികെ ആരുമായും സഖ്യമുണ്ടാക്കില്ലെന്നും ഡിഎംകെയെ നേരിട്ട് നേരിടുമെന്നും വിജയ് വ്യക്തമാക്കി. ടിവികെയുമായി സഖ്യമുണ്ടാക്കാനുള്ള എഐഎഡിഎംകെയുടെ പ്രതീക്ഷകൾക്കും ഇതോടെ വിരാമമായി .
കരൂർ ദുരന്തത്തിൽ ഡിഎംകെ സർക്കാരിനെ വിജയ് നിശിതമായി വിമർശിച്ചു. “കരൂരിലെ തിക്കിലും തിരക്കിലും ഞങ്ങളുടെ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടത് പറഞ്ഞറിയിക്കാനാവാത്ത വേദനയാണ്. ഞങ്ങൾക്കെതിരെ നിരവധി അപവാദ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. സത്യവും നിയമവും ഉപയോഗിച്ച് ഞങ്ങൾ എല്ലാം നേടും. കരൂർ ദുരന്തത്തിന് എന്നെയും പാർട്ടിയെയും കുറ്റപ്പെടുത്താൻ അവർ ശ്രമിക്കുകയാണ്.
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ടിവികെയും ഡിഎംകെയും തമ്മിലുള്ള നേരിട്ടുള്ള മത്സരമായിരിക്കും. വരും മാസങ്ങളിൽ പോരാട്ടം കഠിനമായിരിക്കും. ഞങ്ങളുടെ റാലികൾക്ക് അനുമതി ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നു. മറ്റൊരു പാർട്ടിക്കും ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. കരൂർ ദുരന്തത്തിൽ സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങൾ മുഖ്യമന്ത്രി മറന്നുപോയോ?
ഭരണകക്ഷിക്ക് ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഡിഎംകെ സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. പൊതുജനവികാരം മുഖ്യമന്ത്രിക്ക് അറിയാമോ? 2026 ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം അതിനെക്കുറിച്ച് അറിയും. “ – വിജയ് പറഞ്ഞു.

